ഫൈറ്റര്‍ ജെറ്റുകള്‍ കൂടുതല്‍ നല്‍കാൻ ചൈന: ഇവ പാകിസ്താൻ നേരത്തെ ഇന്ത്യക്കെതിരെ ഉപയോഗിച്ചതെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: പാകിസ്താന് ചൈന കൂടുതല്‍ നാലാം തലമുറ ഫൈറ്റർ ജെറ്റുകള്‍ കൈമാറാനൊരുങ്ങുന്നുവെന്ന് പെന്റഗണ്‍ റിപ്പോർട്ട്.പതിനാറ് J-10C ഫൈറ്റർ ജെറ്റുകളാണ് കൈമാറുക. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് കൈമാറ്റം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ ഇത്തരത്തില്‍ 20 ജെറ്റുകള്‍ ചൈന പാകിസ്താന് നല്‍കിയിരുന്നു.
ഏഷ്യയിലും ആഫ്രിക്കയിലുമെമ്ബാടും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. വിമാനങ്ങള്‍ നല്‍കുന്നതിന് പുറമെ ചൈന പാകിസ്താനിലും ബംഗ്ലാദേശിലും സൈനികത്താവളങ്ങള്‍ നിർമിക്കാനും ചൈന പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോർട്ടില്‍ പറയുന്നു. ഈ രണ്ട് രാജ്യങ്ങള്‍ക്ക് പുറമെ അംഗോള, ബർമ, ക്യൂബ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, താജ്കിസ്താൻ, നമീബിയ, കെനിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലും സൈനികത്താവളങ്ങള്‍ ഒരുക്കാൻ പദ്ധതിയുണ്ട്. മലാക്ക കടലിടുക്ക്, ഹോർമുസ് കടലിടുക്ക്, ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സമുദ്രപാതകളിലും ചൈനയ്ക്ക് കണ്ണുണ്ട് എന്നും റിപ്പോർട്ടിലുണ്ട്.

2021ലാണ് ചൈനയില്‍ നിന്ന് 25 J-10C ജെറ്റുകള്‍ വാങ്ങാൻ പാകിസ്താൻ തീരുമാനിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യക്കെതിരെ ഈ J-10C ജെറ്റുകളാണ് പാകിസ്താൻ ഉപയോഗിച്ചത്.
മാരക ആക്രമണശേഷിയുള്ള കൈഹോങ്, വിങ് ലൂങ് യുഎവി, നാല് ഫ്രിഗേറ്റുകള്‍ എന്നിവ കൂടി ചൈന പാകിസ്താന് നല്‍കിയെന്നും പെന്റഗണ്‍ റിപ്പോർട്ടിലുണ്ട്. എട്ട് യുവാൻ അന്തർവാഹിനികളാണ് പാകിസ്താന് ചൈന നല്‍കുക. അതില്‍ ആദ്യത്തേത് അടുത്ത വർഷം പാകിസ്താന് നല്‍കും. എട്ട് അന്തർവാഹിനികളില്‍ നാലെണ്ണം ചൈനയിലും നാലെണ്ണം പാകിസ്താനിലുമാണ് നിർമിക്കുക.

അന്തർവാഹിനികളില്‍ നിന്ന് പറന്നുയരാനും, അവയില്‍ തന്നെ പറന്നിറങ്ങാനും കഴിവുള്ള അത്യാധുനിക ഡ്രോണുകളും ചൈന വികസിപ്പിച്ചുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഫെയി എന്നാണ് ഈ ഡ്രോണിന്റെ പേര്. ഇതിന് പുറമെ ബഹിരാകാശ മേഖലയില്‍ യുഎസിന് കടത്തിവെട്ടാൻ ചൈന പദ്ധതിയിടുന്നുവെന്നും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുകയാണെന്നും പെന്റഗണ്‍ റിപ്പോർട്ടിലുണ്ട്.
