സെഞ്ച്വറി തടഞ്ഞ ബോളറെ മത്സരശേഷം ചേര്‍ത്തുനിര്‍ത്തി കോഹ്‌ലി

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി നടത്തിയത്.ആന്ധ്രയ്ക്കെതിരായ ആദ്യ പോരാട്ടത്തില്‍ കോഹ്‌ലി ഡല്‍ഹിക്ക് വേണ്ടി സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ആന്ധ്രക്കെതിരെ കോഹ്‌ലി 101 പന്തില്‍ 131 റണ്‍സാണ് അടിച്ചെടുത്തത്. ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കോഹ്‌ലി അതിവേഗ അർധ സെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു.
29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നർ വിശാല്‍ ജയ്‌സ്വാളിന്റെ പന്തിലാണ് കോഹ്‌ലി പുറത്തായത്.
മത്സര ശേഷം പക്ഷെ കോഹ്‌ലി വിശാലിനെ കാണുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. ബോളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. വിശാല്‍ വലിയ സന്തോഷത്തോടെ ഇതെല്ലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വിരാടിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനും സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ ലഭിച്ചു.
അതേ ഏകദിന ഫോർമാറ്റില്‍ തുടർച്ചയായ ആറാമത്തെ മത്സരത്തിലാണ് കോഹ്ലി 50+ സ്കോർ നേടുന്നത്. പ്രൈം വിരാട് കോഹ്‌ലി തിരിച്ചെത്തുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഇന്നലത്തെ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് കൂടി താരം സ്വന്തം പേരിലാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവുമുയർന്ന ബാറ്റിങ് ശരാശരിയെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.

ഏറെക്കാലമായി ആസ്ട്രേലിയൻ ഇതിഹാസം മൈക്കല്‍ ബെവന്‍റെ പേരിലായിരുന്ന റെക്കോർഡാണ് കോഹ്‌ലി ബംഗളൂരുവില്‍ തിരുത്തിയത്. ബെവന് 57.86ഉം കോഹ്‌ലിക്ക് 57.87ഉം ആണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലിസ്റ്റ് എയിലെ ശരാശരി.
