Fincat

വിദ്യാര്‍ത്ഥിയെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസ്; പീഡന വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചെന്ന് റിപ്പോര്‍ട്ട്


പാലക്കാട്: മലമ്ബുഴയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷിച്ച്‌ എത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ പരാതി നല്‍കിയതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡിസംബര്‍ 18-നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. ആ ദിവസം തന്നെ സ്‌കൂള്‍ അധ്യാപകര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19-ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകി എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.

1 st paragraph

സ്‌കൂളിലെ പ്രധാനാധ്യാപകന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരോട് ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിന് ശേഷം കേസെടുത്തേക്കുമെന്നാണ് വിവരം. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥി സുഹൃത്തിനോട് വിവരം പറയുകയും സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറയുകയുമായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ അമ്മ വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്.