നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്

കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് പൊലീസ് കോടതിയിയെ അറിയിച്ചു. കുറ്റപത്രത്തിൻ്റെ കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസിൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കോടതിയിൽ പൊലീസ് വ്യക്തമാക്കി.

എഡിഎമ്മിൻ്റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് പൊലീസ് പറഞ്ഞു. വാദം കേൾക്കാനായി കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് തുടരന്വേഷണത്തെ എതിർത്ത് റിപ്പോർട്ട് നൽകിയത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. 2024 ഒക്ടോബർ 15-നാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
