ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. ഷിംജിത മുസ്തഫയ്ക്കായി ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.

ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. കേസിൽ നിർണായകമായ ഷിംജിത പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണമായി ദീപക്കിന്റെ ബന്ധുക്കൾ രംഗത്തെത്തി.
ദീപകിന്റെ കുടുംബത്തെ രാഹുൽ ഈശ്വർ ഉൾപ്പടെ മെൻസ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. കുടുംബത്തിന് ധനസഹായം കൈമാറി. കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.
