സഞ്ജുവിന്റെ പ്രകമ്പനം!; ലോകകപ്പ് അരങ്ങേറ്റത്തില്‍ കാംബാക്ക് പ്രകടനവുമായി മലയാളി താരം

ലോകകപ്പ് അരങ്ങേറ്റത്തില്‍ കംബാക്ക് പ്രകടനവുമായി സഞ്ജു സാംസണ്. എട്ട് പന്തുകള്‍ മാത്രം ക്രീസില്‍ നിന്ന താരം മൂന്ന് സിക്സറും ഒരു ഫോറും അടക്കം 22 റണ്‍സ് നേടി പുറത്തായി.വലിയ ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ബിഗ് ഹിറ്റുകളിലൂടെ തന്റെ ആത്മവിശ്വാസത്തിന് അടിവരയിടാൻ സഞ്ജുവിനായി.
വയറിന് അസുഖം ബാധിച്ച അഭിഷേക് ശര്‍മയ്ക്ക് പകരമായാണ് സഞ്ജു ഇന്ന് കളിച്ചത്. ടി 20 ലോകകപ്പില്‍ ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും ടീമിലെത്തിയെങ്കിലും ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനം വിനയായി.
ഇതോടെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇഷാന് അവസരം ലഭിച്ചു. ഇപ്പോള്‍ അഭിഷേക് ശർമയ്ക്ക് പരിക്കേറ്റപ്പോള്‍ വീണ്ടും നിർണായകമായ അവസരം ലഭിക്കുകയായിരുന്നു. ആ അവസരം ഉപയോഗിക്കാനായി. 2024 കിരീടം നേടിയ ടീമില്‍ അംഗമായിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങിനിറങ്ങുകയായിരുന്നു. സഞ്ജുവിന് പുറമെ ജസ്പ്രീത് ബുംറ തിരിച്ചെത്തിയതാണ് ടീമിലെ മാറ്റം. മുഹമ്മദ് സിറാജ് പുറത്തായി.

ആദ്യമത്സരത്തില്‍ യുഎസ്എയെ നീലപ്പട പരാജയപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന പാകിസ്താനെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായി മികച്ചവിജയം ആവര്‍ത്തിച്ച് ആത്മവിശ്വാസം ഉയര്‍ത്താനാണ് സൂര്യകുമാറും യാദവും ലക്ഷ്യമിടുക.
