വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ, കുടുംബത്തിന്റെ ആരോപണം ശരിവച്ച് റഷീദ ബീവിയുടെ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് എന്നാണ് വിവരം. റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പോലീസിനെ അറിയിച്ചു. കൂടുതൽ സ്ഥിരീകരണത്തിനായി പത്തോളജി റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്ലാച്ചിയോട് കുന്നിൽവീട്ടിൽ റഷീദ ബീവിയും, മരുമകൻ ഷാജിയുമാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആരോപണത്തെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് അടപ്പിച്ചിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് ഷാജിയും കുടുംബവും സുഹൃത്ത് കണ്ണനും ഉൾപ്പടെ 6 പേർ വിഴിഞ്ഞത്തുള്ള ഹോട്ടലിൽ സീ ഫുഡ് കഴിക്കാൻ പോയത്.
വീട്ടിലെത്തിയ റഷീദ ബീവിക്കും മരുമകൻ ഷാജിക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് റഷീദ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സജി മോളുടെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കും ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷാജിയുടെ സുഹൃത്ത് കണ്ണനും ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ചടയമംഗലം പൊലീസ് അന്വേഷണം നടത്തിവരികയാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ ഫുഡ് സേഫ്റ്റി കമ്മീഷണറോട് റിപ്പോർട്ട് തേടി എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
