വീണ്ടും സ്വര്‍ണവേട്ട.

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷം രൂപ വിലമതിക്കുന്ന 1588 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

കളിപ്പാട്ടത്തിലും എമര്‍ജന്‍സി ലാമ്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പാലക്കാട് സ്വദേശി അര്‍ഷാദ്, മലപ്പുറം സ്വദേശി ഉമ്മര്‍ ഹംസ, കര്‍ണാടകയിലെ ഫഡ്ഗല്‍ സ്വദേശി മുഹയുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

മൂന്നു സംഭവങ്ങളിലായാണ് സ്വര്‍ണം പിടികൂടിയത്. ഉമ്മര്‍ ഹംസയില്‍ നിന്ന് 300 ഗ്രാം സ്വര്‍ണവും അര്‍ഷാദില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണവും മുഹയുദ്ദീനില്‍ നിന്ന് 288 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇന്നലെ ഒരു കോടി രൂപയ്ക്കുമുകളില്‍ വിലമതിക്കുന്ന സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു.