ഇറാന്‍റെ പുതിയ പരമോന്നത നേതാവിനെ പരിഹസിച്ച് ട്രംപ്, ഇറാനെ ഇനി ആര് നയിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലെന്ന് യുഎസ് പ്രസിഡന്‍റ്

ഫ്ലോറിഡ: അയത്തൊള്ള അലി ഖമേനിയുടെ വധത്തിന് ശേഷം മകൻ മോജ്താബ ഖമേനിയെ ഇറാന്‍റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച നീക്കത്തെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ ഇനി ആര് നയിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലെന്നും, നിലവിലുള്ള ഭീകരവാദ നേതാക്കൾ ഒന്നുകിൽ ഇല്ലാതാക്കപ്പെട്ടു അല്ലെങ്കിൽ അവരുടെ അവസാന നിമിഷങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് ഫ്ലോറിഡയിൽ പറഞ്ഞു. മോജ്താബയെ നേതാവായി അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം, ഇറാന്‍റെ പുതിയ ഭരണത്തലവനെ തിരഞ്ഞെടുക്കുന്നതിൽ തനിക്കും പങ്കുണ്ടാകണമെന്നും അല്ലെങ്കിൽ പുതിയ നേതൃത്വം അധികകാലം വാഴില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിൽ ഇപ്പോൾ നടക്കുന്നത് വളരെ കുറഞ്ഞ കാലയളവ് മാത്രം നീണ്ടുനിൽക്കുന്ന ഒരു ‘ചെറിയ യാത്ര’ മാത്രമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തിന്മയെ തുടച്ചുനീക്കാനായി ആരംഭിച്ച ഈ സൈനിക നീക്കം ഉടൻ അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ട്രംപിന്‍റെ വാദങ്ങൾക്ക് വിരുദ്ധമായി, അമേരിക്കയുമായി ഒരു ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് ടെഹ്‌റാനിലെ ഉന്നത ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്താനായി ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ഇറാൻ സൂചന നൽകി.
അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന് എതിരെ കൂടുതൽ ശക്തമായ സൈനിക നടപടികൾക്ക് ആഹ്വാനം ചെയ്തു. ‘ഞങ്ങൾ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ’ എന്ന സന്ദേശം പങ്കുവെച്ച അദ്ദേഹം, അമേരിക്കയുടെ പക്കൽ സുസജ്ജമായ ആയുധശേഖരമുണ്ടെന്നും ലക്ഷ്യം കാണുന്നത് വരെ പിൻമാറില്ലെന്നും വ്യക്തമാക്കി. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നുമാണ് പെന്റഗൺ നൽകുന്ന സൂചന. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നത് പശ്ചിമേഷ്യയെ കൂടുതൽ രക്തരൂക്ഷിതമായ സംഘർഷത്തിലേക്ക് നയിക്കുകയാണ്.

