ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ; ’50 വര്‍ഷത്തെ അവഗണന മാറണം’, എംഎല്‍എമാരുടെ പേര് പ്രദർശിപ്പിച്ച ഫ്ലക്സ്

തൃശ്ശൂര്‍: ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്ലക്സ് ഉയർത്തി ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. 1977 മുതൽ ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ഫ്ലക്സാണ് ഗോപാലകൃഷ്ണൻ ചാവക്കാട് ഉയർത്തിയത്. ഗുരുവായൂർ ജനങ്ങൾ ജാതിയല്ല ചോദിക്കുന്നത്, ഗ്യാസാണ് ചോദിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഗോപാലകൃഷ്ണന് മറുപടി നൽകി. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും വ്യക്തമാക്കി.

ജാതി പറഞ്ഞ് വോട്ട് ചോദിച്ച വിവാദത്തിൽ കുടുങ്ങിയത് പിന്നാലെയാണ് ചാവക്കാട് ബി ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലക്സ് . 1977 മുതൽ 2021 വരെയുള്ള ഗുരുവായൂരിലെ എംഎൽഎമാരുടെ പേരുകൾ നിരത്തിയാണ് ഗോപാലകൃഷ്ണൻ മാറ്റം ആവശ്യപ്പെടുന്നത്. ഫ്ലക്സ് ഉയർന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനം ഉയർന്നു. കേസ് വന്നാൽ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്റേത് എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ കുറ്റപ്പെടുത്തി. ഗോപാലകൃഷ്ണനെതിരെ പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് റഷീദും അറിയിച്ചു.
നേരത്തെ ഹിന്ദു എംഎൽഎ എന്ന വിവാദ പരാമർശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ചാവക്കാട് പൊലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. രണ്ട് മാസത്തിനെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് ഹൈക്കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശം നൽകിയിരുന്നു. ഈ നടപടികൾ ഉണ്ടായിട്ടും തുടർ വിവാദങ്ങളുമായി മുന്നോട്ട് പോവുകയാണ് ബി ഗോപാലകൃഷ്ണൻ.

