‘വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങൾ’; എം സ്വരാജ്

വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങളെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. തിരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. സമഗ്രമായ ചർച്ചകൾ നടക്കുകയാണ്. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ല. വിമർശനങ്ങൾ ഉയരാൻ ആണ് യോഗം ചേരുന്നത് തന്നെ. എന്നാൽ യോഗം സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ല.

പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. വാർത്തകളെ ഗൗരവമായി കാണുന്നില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. വലിയൊരു പരാജയം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികം ആണ്. വിജയങ്ങൾ ഉണ്ടാകുമമ്പോൾ അഭിനന്ദനവും ഉണ്ടാകും. വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ. യഥാർത്ത്യ ബോധമില്ലാത്ത വിലയിരുത്തൽ ആണത്.
തിരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ല. ഒരു പോളിറ്റ് ബ്യൂറോ അംഗം മാത്രമേ വിജയിച്ചവരിൽ ഉള്ളൂവെന്നും എം സ്വരാജ് വ്യക്തമാക്കി. ഒരാൾ മാത്രമേ പാർട്ടിയുടെ ആലോചനയിൽ ഉണ്ടായിരുന്നുള്ളൂ. കേരളത്തിൽ മുൻപും ശക്തമായ പരാജയം നേരിട്ടിട്ടുണ്ട്. പരാജയങ്ങളിൽ തളർന്ന് നിരാശബരിതരായി നാട് വിട്ട് പോകുന്നവരല്ല ഞങ്ങൾ.

മന്ത്രി സഭ തീരുമാനങ്ങൾ, ഗവണ്മെന്റ് വരുമ്പോൾ ജനങ്ങൾ ഇഷ്ടം നേടുന്ന തീരുമാനങ്ങൾ ആണ് എടുക്കുക. തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പങ്കെടുത്തു. 2021ൽ എന്തായിരുന്നു സംഭവിച്ചത്. ഞങ്ങൾ അതുപോലെ ആയിരിക്കില്ല. നല്ലൊരു ക്രിയാത്മക പ്രതിപക്ഷം ആയിരിക്കും.
ഇപ്പോൾ മന്ത്രിസഭ യോഗം പ്രഖ്യാപിച്ചിട്ടുള്ള വാഗ്ദാനങ്ങളിൽ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് ആയിരിക്കും പ്രതിപക്ഷത്തിന്റെ പിന്തുണ. അവർ തെറ്റായ വഴിയിലൂടെ പോയാൽ അതിനെ ശക്തമായി വിമർശിക്കും. വലതുപക്ഷത്തിന് സമൂഹത്തിൽ ഒരു പ്രിവിലേജ് ഉണ്ട്. നേരിയ ഒരു പിശക് പോലും ഇടത് പക്ഷത്തിന് സംഭവിക്കരുത് എന്ന് ഒരു വാശിയുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധു ആയിപോയി എന്ന കാരണം കൊണ്ട് വലിയ വിമർശനം മുഹമ്മദ് റിയാസിന് എതിരെ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.