അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി നിയമ സഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കേസ് നടപടികൾ വൈകുന്നതിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്ന് സഹായ സമിതി വ്യക്തമാക്കി.

വർഷങ്ങൾ പഴക്കമുള്ള കേസായതിനാൽ നിയമപരമായ ചില സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ സൗദിയിൽ പെരുന്നാൾ അവധിയാണെങ്കിലും പ്രധാന വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വരുന്ന ഞായറാഴ്ചയോടെ ബാക്കി നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയിൽ മോചനത്തിന് ശേഷമായിരിക്കും എമർജൻസി സർട്ടിഫിക്കറ്റിൽ എക്സിറ്റ് വിസ ലഭ്യമാക്കുക. ഇതിനായി ഇന്ത്യൻ എംബസിയും അഭിഭാഷകരും നിരന്തരം ശ്രമിച്ചുവരികയാണെന്നും റിയാദ് സഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. പൊതു അവകാശ കേസിൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. സ്വകാര്യ അവകാശ കേസിൽ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു . 5 മില്യൺ റിയാൽ അഥവാ 34 കോടിയോളം രൂപ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നൽകി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നൽകാനുള്ള പണം മലയാളികൾ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു.
