പയ്യന്നൂർ സിപിഎമ്മിൽ വീണ്ടും പ്രശ്നം: പാർട്ടി യോഗത്തിനിടെ ഏരിയ കമ്മിറ്റിയംഗമായ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

പയ്യന്നൂർ: സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിനിടെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. സിപിഎം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെയാണ് ലോക്കൽ കമ്മിറ്റി അംഗം മോശം പരാമർശം നടത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ അധിക്ഷേപത്തിനെതിരെ വനിതാ നേതാവ് പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകി.

പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് യോഗത്തിൽ വാക്കേറ്റത്തിലേക്ക് നയിച്ചത്. വി. കുഞ്ഞികൃഷ്ണന് അനുകൂലമായി വനിതാ നേതാവ് വോട്ട് മറിച്ചെന്ന ആരോപണം ലോക്കൽ കമ്മിറ്റി അംഗം യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. വോട്ട് മറിക്കൽ ആരോപണത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ കടുത്ത വാക്കേറ്റം ഉണ്ടാകുകയും, തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തുവെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ മുന്നിൽ വച്ചുണ്ടായ അധിക്ഷേപത്തിൽ കടുത്ത അമർഷത്തിലാണ് വനിതാ നേതാവ്. പാർട്ടി വേദികളിൽ വനിതാ നേതാക്കൾ നേരിടുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്. പയ്യന്നൂരിൽ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമാക്കുന്നതാണ് പുതിയ വിവാദം.