
കഞ്ചാവ് വിൽപനക്കാരെന്ന് ആരോപിച്ച് എറണാകുളം പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ചെന്ന് പരാതി. നടുറോഡിൽ വച്ച് മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്. ആറു പേർക്കെതിരെ പൊലീസ് കേസ് എടുത്തു.

ഇന്നലെ ഉച്ചയോടെയാണ് കണ്ടന്ത്ര ഭായ് കോളനിക്ക് അടുത്ത് മുഹമ്മദ് ആൽഫസ്, ഗോകുൽ, ആൽവിൻ എന്നിവർ ജോലി അന്വേഷിച്ച് എത്തിയത്. സുഹൃത്തിന്റെ സോഡാ കടയിൽ ജോലി അന്വേഷിച്ച് എത്തിയ ഇവരെ ചിലർ ചോദ്യം ചെയ്തു. കഞ്ചാവ് വില്പനക്കാർ എന്ന് ആക്ഷേപിച്ചു. പിന്നാലെ മർദ്ദനം. ഒടുവിൽ തൊട്ട് അടുത്ത ബാർബർ ഷോപ്പിലെ ജീവനക്കാരനെ വിളിച്ചു വരുത്തി മൂന്നുപേരുടെയും തല മുണ്ഡനം ചെയിപ്പിച്ചു.
യുവാക്കൾ നൽകിയ പരാതിയിൽ പെരുമ്പാവൂർ പോലീസ് കണ്ടാൽ അറിയാവുന്ന ആറുപേരെ പ്രതിയാക്കി കേസ് എടുത്തു. പ്രതികളിൽ ചിലരെ അറിയാമെന്നു പരാതിക്കാർ മൊഴി നൽകിയിട്ടുണ്ട്. ആറുപേരെയും തിരിച്ചറിഞ്ഞു. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാർ എന്തിനാണ് ഭായ് കോളനിയിൽ എത്തിയത് എന്നതിലും അന്വേഷണം നടത്തും.

