പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികൾ നടത്തിയ ഓണാഘോഷത്തിൽ, പൊലീസിനെതിരെ ഇഡി. അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി അഡീഷണൽ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയക്കും. ഉന്നത സ്വാധീനങ്ങൾ വ്യക്തമാക്കാനാണ് പ്രതികൾ ശ്രമിച്ചത്. സ്റ്റേഷനിലെ റീൽസ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താൻ കൂടിയാണെന്ന് ഇഡി പറയുന്നു. അതേസമയം സംഭവത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റും.

പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു. പോലീസിന്റെ അനുമതിയോടെയാണ് ഐ പി ബിനു അടക്കമുള്ള പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതും റീൽസ് ചിത്രീകരിച്ചത് എന്നുമാണ് കമ്മീഷണറുടെ റിപ്പോർട്ട്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ പ്രതികൾ ഇട്ടതിൽ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റേഷനിൽ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിർത്തി. ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഐപി ബിനു പോലീസുകാരുടെ സമാന നിറത്തിലുള്ള ഷർട്ട് ഇട്ടതിൽ പോലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ശനിയാഴ്ചയായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ഒപ്പിടാനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഓണാഘോഷത്തിൽ പങ്കെടുത്ത റീൽസ് ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ലോ ആൻഡ് ഓർഡർ എഡിജിപി പി വിജയൻ നിർദ്ദേശം നൽകുകയായിരുന്നു.

