സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നു: പി അബ്ദുല്‍ മജീദ് ഫൈസി

എസ്.ഡി.പി.ഐ പ്രകടനത്തിനിടെ നിരായുധരായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരേ മാരകായുധങ്ങളുമായി ആര്‍.എസ്.എസ് സംഘം കൊലവിളി നടത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

മലപ്പുറം: സംസ്ഥാനത്ത് വ്യാപകമായി കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ചേര്‍ത്തല വയലാറില്‍ എസ്.ഡി.പി.ഐ പ്രകടനത്തിനു നേരേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ വെള്ളപൂശിക്കൊണ്ടുള്ള കെ സുരേന്ദ്രന്റെ പ്രസ്താവനയോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മജീദ് ഫൈസി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വ്യാപക കലാപത്തിന് ആര്‍എസ്എസ്സും ബിജെപിയും കോപ്പ് കൂട്ടുകയാണ്. ആലപ്പുഴയിലെ വയലാറില്‍ നടന്ന അക്രമസംഭവങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. എസ്.ഡി.പി.ഐ പ്രകടനത്തിനിടെ നിരായുധരായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരേ മാരകായുധങ്ങളുമായി ആര്‍.എസ്.എസ് സംഘം കൊലവിളി നടത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

സംഘര്ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുതന്നെ ദുരൂഹമാണ്. തുടര്‍ന്ന് സംഭവത്തിന്റെ മറപിടിച്ച് ആലപ്പുഴ ജില്ലയിലുടനീളം ഉത്തരേന്ത്യന്‍ മോഡല്‍ അക്രമസംഭവങ്ങളാണ് നടക്കുന്നത്. ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ശേഷം ഒരു വിഭാഗത്തിന്റെ കടകള്‍ തിരഞ്ഞുപിടിച്ച് അഗ്നിക്കിരിയാക്കുകയും അടിച്ചു തകര്‍ക്കുകയുമാണ്. നിരവധി വാഹനങ്ങളാണ് അക്രമികള്‍ തകര്‍ത്തത്. സായുധ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് നോക്കുകുത്തികളായി മാറുകയാണ്. അക്രമത്തെ തടയാന്‍ പോലീസ് കാണിക്കുന്ന നിഷ്‌കൃയത്വം സംഘര്‍ഷം വ്യാപിക്കാനേ ഇടയാക്കുകയുള്ളൂ. ആലപ്പുഴയിലെ സംഭവം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ ദിവസം യോഗിയുടെ കേരളാ സന്ദര്‍ശനത്തിനെതിരേ പറവൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ ആക്രമിക്കാന്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ തോക്കുമായെത്തിയ ആര്‍എസ്എസ്സുകാര്‍ പിടിയിലായിരുന്നു. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണത്തിനും സംഘര്‍ഷത്തിനും ആക്കം കൂട്ടുകയാണ്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും പോലീസും ക്രിയാല്‍മകമായും പക്ഷപാത രഹിതമായും ഇടപെടണം. കലാപങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപിക്കെതിരേ മതേതര കക്ഷികള്‍ രംഗത്തുവരണമെന്നും മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.