മൻസൂർ വധക്കേസ് പ്രതിയുടെ ദുരൂഹമരണം: സമഗ്രാന്വേഷണം വേണം – കെ കെ അബ്ദുൽ ജബ്ബാർ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. രതീഷ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംശയം ബലപ്പെടുത്തുന്നു.

സി പി എം നേതാക്കൾ പ്രതികളായ കൊലപാതക കേസുകളിൽ പ്രതിപ്പട്ടികയിലുളളവർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത് പതിവാണ്. തലശ്ശേരി ഫസൽ വധക്കേസിൽ പ്രതികളായ മൂന്നുപേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സി പി എം നേതാക്കളുടെ ഇടപെടൽ അറിയുന്ന റയീസ്, കെ പി ജിജേഷ്, യു കെ സലീം എന്നിവരുടെ ദുരൂഹമരണം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. കെ ടി ജയകൃഷ്ണൻ വധക്കേസിൽ പ്രതിയായ സി പി എം പ്രവർത്തകൻ സജീവന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെടുകയായിരുന്നു. കേസന്വേഷണം രാഷ്ട്രീയമായ ഇടപെടലിലൂടെ നിയന്ത്രിക്കുന്നതിലൂടെ കൊലപാതകക്കേസുകൾ മരവിക്കുകയും പ്രതികൾ രക്ഷപ്പെടുകയുമാണ്. കൊലപാതക കേസുകളിൽ സി പി എം നേതാക്കളുടെ പങ്ക് ഉന്നതതല അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.