ഭാര്യാ പിതാവിന്റെ വ്യാജ ഫേസ്ബുക് ഐ.ഡി; ചാറ്റിങ്ങിലൂടെ തട്ടിയെടുത്തത് 4000 രൂപ.

മലപ്പുറം: ഭാര്യാ പിതാവിന്റെ പേരിൽ വ്യാജ ഫേസ്ബുക് ഐ.ഡിയുണ്ടാക്കി ചാറ്റിങ്ങിലൂടെ പണം തട്ടിയെടുത്തു. പട്ടിക്കാട് ചുങ്കം സ്വദേശിയായ യുവാവാണ് മേലാറ്റൂർ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയത്. ഭാര്യാ പിതാവിന്റെ ഫോട്ടോയും ഫോൺ നമ്പറും സഹിതമുള്ള പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് രാത്രി പരാതിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് വരികയായിരുന്നു. ഉടനെ മെസഞ്ചറിൽ അജ്ഞാതൻ ചാറ്റിങ് തുടങ്ങി. തുടർന്ന്, ഒരു ഗൂഗിൾ പേ നമ്പർ നൽകുകയും മറ്റൊരാൾക്ക് പണം കൊടുക്കാനുണ്ടെന്നും ആ നമ്പറിലേക്ക് 10,000 രൂപ അയക്കാനും പറഞ്ഞു.

 

അത്യാവശ്യമാണെന്നും നാളെ രാവിലെ തന്നെ തിരികെ നൽകാം എന്നും ഉറപ്പുനൽകി. എന്നാൽ, അക്കൗണ്ടിൽ അത്രയും പണമില്ലാത്തതിനാൽ 4000 രൂപ അയച്ചു നൽകി.

രാജേഷ് കുമാർ എന്നയാളുടെ നമ്പറിലേക്കാണ് പണമയച്ചത്. തുടർന്ന്, സുഹൃത്തുക്കളിൽനിന്ന് ബാക്കി തുക കൂടി സംഘടിപ്പിച്ചു തരാമോ എന്ന് വീണ്ടും ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ പരാതിക്കാരന് സംശയം തോന്നുകയും ഭാര്യാ പിതാവിനെ ഫോണിൽ വിളിക്കുകയും ചെയ്തു. താൻ ഫേസ്ബുക് മെസഞ്ചറിൽ ചാറ്റ് ചെയ്തിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യാ പിതാവ് പറഞ്ഞപ്പോഴാണ് തട്ടിപ്പിനിരയായത് മനസ്സിലാകുന്നത്. തുടർന്നാണ് തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകിയത്. തന്റെ പേരിൽ വ്യാജ ഫേസ്ബുക് ഐ.ഡിയുണ്ടാക്കി ചാറ്റിങ്ങിലൂടെ പലരിൽനിന്നുമായി അജ്ഞാതൻ പണം ആവശ്യപ്പെടുന്നുണ്ടെന്ന് കാണിച്ച് ഭാര്യാ പിതാവ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.