സംസ്ഥാനത്ത് ഇന്നു മുതൽ നിയന്ത്രണം കടുപ്പിക്കും

സർക്കാർ ഓഫീസുകൾ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഈ മാസം 10മുതലാണ് പ്രവർത്തിക്കുക

തിരുവനന്തപുരം: ലോക്ക്ഡൗൺ അവസാനിക്കാൻ നാലു ദിവസം ശേഷിക്കേ ഇന്നുമുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി 15ൽ താഴെ എത്തിയെങ്കിലും പല ജില്ലകളിലും ഇത് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ആളുകൾ ഈദിവസങ്ങളിൽ പുറത്തിറങ്ങുന്ന പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. കർശനമായ പൊലീസ് പരിശോധനയും ഉണ്ടാകും. ക്ലീനിംഗ് തൊഴിലാളികളെ സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അനുവദിക്കും.

സർക്കാർ ഓഫീസുകൾ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഈ മാസം 10മുതലാണ് പ്രവർത്തിക്കുക.

 

ഇന്നു മുതൽ ഒൻപത് വരെ (രാവിലെ 9 – രാത്രി 7.30)

 

റേഷൻ കടകൾ, ഭക്ഷ്യവസ്തുക്കൾ (ഹോട്ടലുകളിൽ പാഴ്സൽ മാത്രം), പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുൽപ്പന്നങ്ങൾ, മാംസം , മത്സ്യം, കാലിത്തീറ്റ, കോഴിത്തീറ്റ, മറ്റ് വളർത്തുജീവികൾക്കുള്ള തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾ, നിർമാണോപകരണങ്ങൾ, പ്ലംബിംഗ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ, വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാം.