കോവിഡ്: കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അറിയാം

ഓഫീസ്/അക്കൗണ്ട് ജോലികള്‍ക്കായി ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. വിവിധ കാറ്റഗറികളില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനകം ലഭ്യമായ ഇളവുകളും നിയന്ത്രണങ്ങളും തുടരും. എ, ബി കാറ്റഗറി പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഗവ. കമ്പനികള്‍ കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം വരെ ജീവനക്കാരെയും സി കാറ്റഗറിയില്‍ 25 ശതമാനം വരെ ജീവനക്കാരെയും ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

ഓഫീസ്/അക്കൗണ്ട് ജോലികള്‍ക്കായി ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. എ, ബി കാറ്റഗറി പ്രദേശങ്ങളില്‍ ആരാധനാലയങ്ങളില്‍ പരമാവധി 15 പേരില്‍ കവിയാതെ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പരിമിതമായ സമയം പ്രവേശനം അനുവദിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് അനുവദിക്കും. എല്ലാ പരീക്ഷകളും ശനി, ഞായര്‍ ഉള്‍പ്പടെയുള്ള ദിവസങ്ങളിലും നടത്താം. അക്ഷയകേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

കാറ്റഗറി എ- ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ താഴെ (വ്യാപനം കുറഞ്ഞ സ്ഥലങ്ങള്‍), കാറ്റഗറി ബി- ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിനും 16 ശതമാനത്തിനും ഇടയ്ക്ക് (മിത വ്യാപനമുള്ള സ്ഥലങ്ങള്‍), കാറ്റഗറി സി- ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിനും 24 ശതമാനത്തിനും ഇടക്ക് (അതി വ്യാപനമുള്ള സ്ഥലങ്ങള്‍), കാറ്റഗറി ഡി- ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിന് മുകളില്‍ (അതി തീവ്രവ്യാപനമുള്ള സ്ഥലങ്ങള്‍) എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിവിധ കാറ്റഗറിയാക്കിയിട്ടുള്ളത്.