ന്യൂനപക്ഷങ്ങളുടെ തലയില്‍ കയറാനുളള ലൈസന്‍സല്ല തുടര്‍ഭരണം: കെ എം ഷാജി

കോഴിക്കോട്: തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണ്.

അന്നത്തെ വി.എസ് സര്‍ക്കാര്‍ പാലൊളി കമ്മിറ്റി വെച്ച് ആദ്യം വെള്ളം ചേര്‍ത്തു. ഇപ്പോള്‍ സച്ചാര്‍, പാലോളി കമ്മിറ്റികളെ പാടെ തള്ളിയത് കൊടു വഞ്ചനയാണ്. യു.എ.ഇ ദേശീയ കെ.എം.സി.സിയുടെ നിര്‍ദേശ പ്രകാരം ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല ലീഗ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചവര്‍ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും അതു പാലിക്കാന്‍ തയ്യാറാവണം. ഏതെങ്കിലും സമുദായം അനര്‍ഹമായി വല്ലതും നേടിയിട്ടുണ്ടെങ്കില്‍ അതു സര്‍ക്കാര്‍ വ്യക്തമാക്കണം. വര്‍ഗീയത കളിച്ചും ഭീഷണിപ്പെടുത്തിയും വാ മൂടിക്കെട്ടാമെന്ന് ധരിക്കരുത്. രാഷ്ട്രീയമായി ചെറുക്കാനും മുന്നോട്ടു നയിക്കാനും മുസ്ലീംലീഗ് സജ്ജമാണ്.

ലോകത്തെമ്പാടും പ്രവര്‍ത്തിച്ച് വരുന്ന മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തതാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ചു വെക്കുന്ന തരത്തില്‍ കെ.എം.സി.സി നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അതില്‍ ഫുജൈറ കെഎംസിസിയുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും കെ.എം ഷാജി അഭിപ്രായപ്പെട്ടു.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഘോട്, മലപ്പുറം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളിലെ മുസ്ലീം ലീഗ് റിലീഫ് കമ്മിറ്റികള്‍ ഫുജൈറ കെഎംസിസിയുടെ കോവിഡ് പ്രതിരോധ ഫണ്ട് സ്വീകരിച്ചു. ഫുജൈറ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷന്‍ ബഷീര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിഷാദ് ഫുജൈറ സ്വാഗതവും സുബൈര്‍ ചോമയില്‍ നന്ദിയും പറഞ്ഞു.

മുസ്ലീം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്‌റഫ് കോക്കൂര്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ആരിഫ് ആരിക്കാടി, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് മുറിച്ചാണ്ടി സെക്രട്ടറി കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, ഫുജൈറ കെഎംസിസി മുന്‍ നേതാക്കളായ യൂസുഫ് മാസ്റ്റര്‍, പി.കെ കോയ, കുഞ്ഞിപ്പ, ഫുജൈറ കെഎംസിസി ഭാരവാഹികളായ അഡ്വ. മുഹമ്മദലി, ഇബ്‌റാഹീം ആലമ്പാടി, അസീസ് വയനാട്, അബ്ദുല്ല ദാരിമി, ഫൈസല്‍ ബത്തേരി, ഹംസ കണ്ണൂര്‍,ശംസു വലിയ കുന്ന്, എ.കെ.എസ് വേങ്ങര, സലാം താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.

കോവിഡ് കാലത്ത് മാത്രം ഒരു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഫുജൈറ സംസ്ഥാന കെഎംസിസി നടപ്പിലാക്കിയതെന്നും കൊവിഡ് കാല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഫുജൈറ കെഎംസിസി പ്രസിഡണ്ട് മുബാറക് കോക്കൂരും ജന:സെക്രട്ടറി യു.കെ റാഷിദ് ജാതിയേരിയും അറിയിച്ചു.