തമ്മിലടിക്ക് പിന്നാലെ പരസ്പരം പുറത്താക്കൽ, ഐ എൻ എല്ലിലെ പിളർപ്പ് പൂർണമായി

കൊച്ചി: ഇന്ന് രാവിലെ കൊച്ചിയിലുണ്ടായ പരസ്യ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീ​ഗ് (ഐഎൻഎൽ) പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കയും ചെയ്തെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു.

ഇതിന് തൊട്ടുപിന്നാലെ അബ്ദുൾ വഹാബിനെ പാ‍ർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പിളർപ്പ് പൂർത്തിയായത്.നേരത്തേയുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂക്ഷമാവുകയായിരുന്നു. നേരത്തേ ഐഎൻഎല്ലിൽ ലയിച്ച പിടിഎ റഹീം വിഭാ​ഗം പാ‍ർട്ടി വിട്ടുപോയിരുന്നു. പിന്നാലെയുണ്ടായ പിളർപ്പ് പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തിയിട്ടുണ്ട്.ഇന്ന് രാവിലെ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു പ്രവർത്തകർ തമ്മിലടിച്ചത്. പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

കാസിം ഇരിക്കൂറും എ.പി അബ്‌ദുൾ വഹാബും തമ്മിലുള‌ള അഭിപ്രായ ഭിന്നതയാണ് സംഘർഷത്തിന് ഇടയാക്കിയത്. യോഗത്തിൽ ഇരുവരും തമ്മിൽ തർക്കിക്കുകയും തുടർന്ന് ഹോട്ടലിന് പുറത്തെത്തിയ അബ്‌ദുൾ വഹാബ് യോഗം റദ്ദാക്കിയതായി മാദ്ധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു. ഇതോടെ പ്രവർത്തകർ തമ്മിൽ ത‌ർക്കമുണ്ടാകുകയും അത് സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു.മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചതിലും പി എസ് സി മെമ്പർ ആക്കുന്നതിന് വൻ തുക കോഴ വാങ്ങിയതിന്റെ പേരിലും പാ‌ർട്ടി വിവാദത്തിലായിരുന്നു. ഇതിനൊപ്പമാണ് മന്ത്രി പിഡിപി നേതാക്കളെ സന്ദർശിച്ചു എന്ന വിവാദവും.പുറത്തുവന്നത്.