ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം

ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു.ഡി.എഫിന് ജയം. ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍, തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ്, വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കാണ് വിവിധ കാരണങ്ങളാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ വാര്‍ഡില്‍ യു.ഡി.എഫും തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ് വാര്‍ഡില്‍ എല്‍.ഡി.എഫും വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി വാര്‍ഡില്‍ യു.ഡി.എഫും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനില്‍ യു.ഡി.എഫുമാണ് വിജയിച്ചത്.

85.46 ശതമാനം പോളിങ് രേഖപ്പെടുത്തിയ ചെറുകാവ് പഞ്ചായത്തിലെ പത്താം വാര്‍ഡ് ചേവായൂരില്‍ ജനറല്‍ വിഭാഗത്തില്‍ 305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. മുരളീധരന്‍ വിജയിച്ചത്. 719 വോട്ടുകളാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹരിദാസന്‍ കണിയാളി (സ്വതന്ത്രന്‍) 414 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കാണിയാളി ബാബുരാജിന് 322 വോട്ടുമാണ് ലഭിച്ചത്. 1,719 വോട്ടര്‍മാരുള്ളതില്‍ 1,479 പേരാണ് വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്.

വനിത സംവരണമുള്ള തലക്കാട് പഞ്ചായത്തിലെ വാര്‍ഡ് 15 പാറശ്ശേരി വെസ്റ്റില്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. എം. സജ്‌ലയാണ് 244 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. 1,330 വോട്ടര്‍മാരില്‍ 1,004 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 1,004 പേര്‍ വോട്ട് രേഖപ്പെടുത്തിയതില്‍ കെ.എം. സജ്‌ല 587 വോട്ടും, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെര്‍ബീന 343 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ത്ഥി സുജാത 74 വോട്ടും നേടി. 74.21 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ്.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഏലക്കാടന്‍ ബാബു 429 വോട്ടിനാണ് ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 4,109 വോട്ട് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എ.നിഖിതിന് 3,680 ഉം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ. അഭിലാഷിന് 340 വോട്ടും ലഭിച്ചു. 65.3 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. 12,875 വോട്ടര്‍മാരില്‍ 8,129 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.

വണ്ടൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് മുടപ്പിലാശ്ശേരിയില്‍ ജനറല്‍ വിഭാഗത്തില്‍ കോണ്‍ഗ്രസിലെ യു. അനില്‍കുമാര്‍ 84 വോട്ടിനാണ് വിജയിച്ചത്. 90.43 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ്. 1,755 വോട്ടര്‍മാരില്‍ 1,587 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെ പോള്‍ ചെയ്തതില്‍ 788 വോട്ടാണ് യു. അനില്‍കുമാര്‍ നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂന്നാംപടി വിജയന് 704 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരീഷ് പൈക്കാടന് 95 വോട്ടുമാണ് ലഭിച്ചത്.