എംഎസ്എഫ് പ്രവർത്തകർ മാപ്പ് ചോദിച്ചല്ലോ? ഹരിത പ്രവർത്തകർക്കെന്താ പരാതി പിന്‍വലിച്ചാല്‍ -ഖമറുന്നീസ അന്‍വര്‍
തിരൂര്‍: ഹരിത നേതാക്കള്‍ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍. ആണ്‍കുട്ടികള്‍ മാപ്പ് ചോദിച്ചു. ഇനി പെണ്‍കുട്ടികള്‍ക്ക് എന്താ കത്ത് പിന്‍വലിച്ചാലെന്ന് അവര്‍ ചോദിച്ചു. തിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഏത് വലിയ കൊമ്പനായാലും തെറ്റുപറ്റി മാപ്പ് ചോദിച്ചാല്‍ അത് തീര്‍ന്നു. ഇനി വരാതിരിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ കൊടുക്കുക എന്നതാണ്. നേതൃത്വം അത് ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ വ്യക്തമാക്കി.


‘സ്വന്തം ഇഷ്ടത്തിനാണ് പരാതിയുമായി ഹരിതാ നേതാക്കള്‍ പോയത്. ഞങ്ങളെ പോലുള്ള വനിതാ നേതാക്കള്‍ ഇവിടെയുണ്ടായിട്ട് ഒരു വാക്ക്പോലും മിണ്ടിയിട്ടില്ല. പാര്‍ട്ടിയോട് ചോദിക്കാതെ ചെയ്തത് തെറ്റുതന്നെയാണ്. പിന്‍വലിക്കാന്‍ പറഞ്ഞിട്ട് അതും ചെയ്തില്ല. കാര്യത്തിലാണോ തമാശയ്ക്കാണോ അധിക്ഷേപം നടന്നതെന്ന് അറിയില്ല. അതെല്ലാം ചര്‍ച്ച ചെയ്യണം. അതിനൊന്നും പാര്‍ട്ടി നേതൃത്വത്തിന് സമയം ലഭിച്ചില്ല. കുട്ടികള്‍ക്ക് കുറച്ച് കാത്തിരിക്കാമായിരുന്നു’ – ഖമറുന്നീസ പറഞ്ഞു.


അച്ചടക്ക ലംഘനവും അനുസരണക്കേടും കാണിച്ചതുകൊണ്ടാണ് നടപടിയെടുത്തത്. ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില മാനദണ്ഡങ്ങളുണ്ട്. ചെയ്തത് തെറ്റാണ്, അത് പിന്‍വലിക്കണമെന്ന് പറഞ്ഞാല്‍ ഹരിത നേതാക്കള്‍ക്ക് അനുസരിച്ചൂകൂടെയെന്നും അവര്‍ ചോദിച്ചു. വേറൊന്നും ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടായിരിക്കാം ഹരിതയെ പിരിച്ചുവിട്ടതെന്നും കമറുന്നീസ കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടി സദുദ്ദേശംവച്ചാണ് പരാതി പിന്‍വലിക്കാന്‍ പറഞ്ഞത്. ഒരാള്‍ ഇപ്പോള്‍ പരാതി കൊടുത്താല്‍ അടുത്ത സ്ത്രീകള്‍ പിന്നേം പരാതി കൊടുക്കും. അതില്ലാതിരിക്കാനാണ് പാര്‍ട്ടി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. അനുസരിക്കാത്ത് കൊണ്ട് പിരിച്ചുവിട്ടു’ കമറുന്നീസ അന്‍വര്‍ പറഞ്ഞു.