സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്

പാലക്കാട്: സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ രണ്ട് ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്. കുഴല്‍മന്ദം സ്വദേശി ഹുസൈന്‍റെ ഉടമസ്ഥതയിലുള്ള കീ‍ര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ് മേട്ടുപ്പാളയം എക്സ്ചേഞ്ചിനെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്.

അതേസമയം പാലക്കാട് കണ്ടെത്തിയത് ഐഎസ് വിരുദ്ധ പോസ്റ്ററുകളാണെന്നും ഐ എസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കോഴിക്കോട് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച്‌ വരികയാണെന്നും ആര്‍ വിശ്വനാഥ് വ്യക്തമാക്കി.

പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം എ) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം മുറിയുടെ പൂട്ടുതകർത്താണ് അകത്തുകയറിയത്. ഇവിടെനിന്ന് എട്ട് സിം കാർഡുകളും 32 ഉപയോഗിച്ച സിം ബോക്സുകളും കണ്ടെത്തി.

നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകയ്ക്കെടുത്ത് നൽകിയതെന്നും സൂചനയുണ്ട്. ഇതേത്തുടർന്ന് ആയുർവേദ സ്ഥാപനം നടത്തിവരുന്ന കുളവൻമുക്ക് സ്വദേശിയെയും ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധന നടത്തിയത്. മുമ്പ് തൃശ്ശൂർ, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.

സമാനമായ കേസിൽ കോഴിക്കോട്ട്‌ പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്‌ മേട്ടുപ്പാളയം സ്‌ട്രീറ്റിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഈ ടവറിൽ ഒരു ആയുർവേദ സ്ഥാപനം പ്രവർത്തിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മറവിൽ എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ‌‌

കേസില്‍ മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി വീട്ടിലും സഹോദരിയുടെ വീട്ടിലുമായി രണ്ട് കേന്ദ്രങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പ്രവര്‍ത്തിക്കുന്ന രണ്ട് എക്സ്ചേഞ്ച്കളും പ്രവര്‍ത്തിക്കാത്ത ഒന്നുമാണ് അന്വേഷണ ഉദ്യഗസ്ഥര്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് അനധികൃത സെര്‍വറും പോലീസ് കണ്ടെത്തി. സമാനകേസില്‍ പ്രതി നേരത്തെ മൈസുരുവില്‍ അറസ്റ്റിലായിരുന്നുവെന്നും കേസന്വേഷണം സൈബര്‍ പൊലീസിന് കൈമാറിയെന്ന് എസ്.പി എസ് സുജിത് ദാസ് വ്യക്തമാക്കി.

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എൻഐഎ ഉടൻ ഏറ്റെടുക്കും. എന്‍ഐഎ സംഘം കോഴിക്കോട് ജില്ലാക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതെന്നാണ് വിവരം.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലോട്ടിലിന്‍റെ മൊഴിയും സമാനരീതിയില്‍ ആയിരുന്നു. സൈനിക നീക്കങ്ങള്‍ അടക്കം ചോര്‍ത്താന്‍ ശ്രമം നടന്നുവെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.