‘കൊല ചെയ്യാൻ കാരണം ഭാര്യയുടെ അപഥ സഞ്ചാരം’; വാഴക്കാട് കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം

മലപ്പുറം: വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ് വൈരാഗ്യം കൂടിയതെന്നും, ഇതേത്തുടർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷമീർ പൊലീസിനോട് പറഞ്ഞു. പ്രതിയെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.

ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ഷമീറിനെ സാഹസികമായാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മാവൂർ പി എച്ച് ഡി ഭാഗത്തുള്ള ഗോളിയ റയോൺസിന്റെ കാട് മുടി കിടക്കുന്ന സ്ഥലത്ത് നിന് ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

മക്കളുടെ മുന്നിലിട്ടാണ് ഷമീർ ഭാര്യയെ കഴുത്തുമുറുക്കിക്കൊന്നത്. ഇതിനു ശേഷം ഒളിവില്‍പ്പോയ ഷമീറിനെ വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.

വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ സംഭവം. പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചു കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പ് മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിക്കായി കൊണ്ടോട്ടി ഡി. വൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.