കനത്ത മഴ; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

അതേ സമയം കലാലയങ്ങൾ 18ന് തുറന്നു പ്രവർത്തിക്കാനിരുന്നത് മാറ്റി 20 മുതൽ എന്നാക്കിയിട്ടുണ്ട്. 18ന് വെച്ച പരീക്ഷകൾ മാറ്റിവെക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കനത്ത മഴ; സംസ്ഥാനത്തെ 10 ഡാമുകളുടെ ഷട്ടറുകൾ കൂടി തുറന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍‌, പേപ്പാറ, അരുവിക്കര, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാലക്കാട് ജില്ലയിൽ പോത്തുണ്ടി, മലമ്പുഴ, തൃശൂർ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, പീച്ചി, വാഴാനി, പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ എന്നീ ഡാമുകളാണ് തുറന്നത്.

കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 520 സെന്‍റീമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഇത് ഉടൻ തന്നെ 80 സെന്‍റീമീറ്റര്‍ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെന്‍റീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതവും ഉയർത്തിയിട്ടുണ്ട്.

നേരീയ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് റെഡ് അലർട്ടില്ല

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴ കുറയാൻ സാധ്യയുണ്ടെന്നാണ് പ്രവചനം. തുടർച്ചയായ പെയ്ത്തിന് ശേഷം മഴ കുറഞ്ഞിട്ടുണ്ട്. ജില്ലകളിൽ ഇന്ന് റെഡ് അലർട്ടില്ല. ഏഴ് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യം നിലനിൽക്കെ കോളജുകളിലെ മറ്റു ക്ലാസുകള്‍ തുറക്കുന്നത് 20ലേക്ക് നീട്ടിയിട്ടുണ്ട്. ഇതിനുപുറമെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന സർവകലാശാല പരീക്ഷകളും മാറ്റിവെച്ചേക്കും. ശബരിമല തീര്‍ത്ഥാടനവും 19 വരെയുണ്ടാകില്ല. കനത്ത മഴ പെയ്ത കോട്ടയം ജില്ലയിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുകയാണ്. കൂടുതല്‍ ദുരന്ത നിവാരണ സംഘങ്ങളെ മഴക്കെടുതി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.