ജെസിബികളിലെയും ലോറികളിലെയും ബാറ്ററി മോഷ്ടിച്ച് വിൽപന; യുവാവിനെ വഴിക്കടവ് പോലീസ് പിടികൂടി


മലപ്പുറം: രാത്രിയിൽ ജെ.സി.ബികളിൽ നിന്നും ലോറികളിൽ നിന്നും ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന യുവാവിനെ നിലമ്പൂർ വഴിക്കടവ് പോലീസ് പിടികൂടി. കോഴിക്കോട് ചക്കിട്ടപാറ ചെമ്പനോട സ്വദേശി ചിറക്കൊല്ലിമീത്തൽ വീട്ടിൽ വിനൂപ് എന്ന വിനു (31) ആണ് പിടിയിൽ ആയത്.  ഈ മാസം 16 ന് എടക്കര കാറ്റാടിയിൽ  എം.സാന്റ് യൂണിറ്റിൽ നിർത്തിയിട്ട ജെ.സി.ബി യിൽ  നിന്നും രണ്ട് ദിവസത്തിന് ശേഷം 18 നു പുലർച്ചെ വഴിക്കടവ് മുണ്ടയിലെ ഷെഡിൽ നിർത്തിയ ജെ.സി.ബി യിൽ നിന്നും ബാറ്ററികൾ മോഷണം പോയിരുന്നു.

ഇതിനു പുറമെ  മുണ്ടയിൽ റോഡരികത്തു നിർത്തിയിട്ട ലോറിയുടെ ഭാഗങ്ങളും അടുത്തിടെ മോഷണം പോയിരുന്നു. വാഹന ഉടമകളുടെ  പരാതിയുടെ അടിസ്ഥാനത്തിൽ വഴിക്കടവ് പോലീസ് കേസുകളിൽ അന്വേഷണം തുടങ്ങി. തുടർന്ന് വഴിക്കടവ്  ഇൻസ്പെക്ടർ. പി.അബ്ദുൽ ബഷീറിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം മേഖലയിലെ  സിസിടിവി കേന്ദ്രീകരിച്ചും ആക്രിക്കടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ സൂത്രധാരനെ പിടികിട്ടിയത്.

ദിവസ വാടകക്കെടുത്ത ഓട്ടോയിൽ  സംശയം തോന്നാതിരിക്കാൻ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ് പ്രതി നിലമ്പൂരിലെ ആക്രി കടകളിൽ ബാറ്ററികൾ വിൽപ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികൾ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് ആക്രികടകളിൽ വിറ്റിരുന്നത്.  ഓട്ടോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ വീട്ടിലെ ഇൻവെർട്ടറിലെ ബാറ്ററിയാണ് എന്നും ഇടിമിന്നലിൽ ഇൻവെർട്ടർ തകരാറായതാണ് വിൽപന നടത്താൻ കാരണമെന്നും പറഞ്ഞാണ് വിൽപന.

പ്രതിയെ പോലീസ് പിടികൂടിയതും വിദഗ്ദ്ധ നീക്കത്തിലൂടെ ആണ്. വഴിക്കടവ്‌ -പാലാട് നിന്നും മഫ്തി വേഷത്തിലെത്തിയ പോലീസ്  പ്രതിയുടെ ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞു വിളിച്ചു സ്റ്റേഷനിലെത്തിക്കുക ആയിരുന്നു.  വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.  മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പിടിയിലായി ജയിൽവാസം അനുഭവിച്ച ആളാണ് വീനൂപ്.

രണ്ട് വർഷം മുമ്പു തിരുവനന്തപുരം പാറശാലയിൽ ടാങ്കറിൽ സ്പിരിറ്റ്‌  കടത്തിയ കേസിലും, കഴിഞ്ഞ ലോക്ഡൗൺ കാലത്തു കുറ്റ്യാടിയിൽ  പാതയോരത്തു നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ചു കടത്തിയ കേസിലും പ്രതി പിടിയിൽ ആയിട്ടുണ്ട്. കുറ്റ്യാടിയിൽ നിന്ന് കോട്ടയത്തേക്കു പോകുമ്പോൾ കുമരകത്ത്  വെച്ച് ആണ് ഇയാളെ പിടികൂടിയത്.

തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ച് വെച്ചാണ് അടുത്തിടെ  വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ചത്. തുടർന്ന് പ്രതി വഴിക്കടവിൽ താമസമാക്കി. ആദ്യവിവാഹത്തിൽ പ്രതിക്ക് ഒരു മകളുണ്ട്. പ്രതിക്ക്  പല സ്ഥലങ്ങളിലും സ്ത്രീകളുമായി ബന്ധമുണ്ടെന്ന്  പോലീസിനോട്  സമ്മതിച്ചു.

വഴിക്കടവ് പോലിസ് സബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോസഫ്‌ , സ്പെഷ്യൽ സ്ക്വാഡ് സബ്ബ് ഇൻസ്പെക്ടർ എം. അസൈനാർ,  പോലീസുകാരായ ,ഡാനിയേൽ . കെ. എ, അബുബക്കർ .എൻ എ , റിയാസ് ചീനി, പ്രശാന്ത് കുമാർ. എസ്. എന്നിവരാണ് കേസിൽ പ്രതിയെ പിടികൂടിയത് .  നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ വിനൂപിനെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.