ഇരുട്ടടിയായി സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു

ന്യൂഡൽഹി: ഇന്ധനവിലക്കയറ്റം, ബസ് ചാർജ് വർധന, വൈദ്യുതി ചാർജ് വർധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെ എല്ലാരീതിയിലും ബുദ്ധിമുട്ടിലായിരിക്കുമ്പോൾ വീണ്ടും ഇരുട്ടടിയായി സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു.

ഭാരതി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർടെല്ലാണ് ഇപ്പോൾ നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. 20 മുതൽ 25 ശതമാനം വരെയാണ് എയർടെൽ നിരക്ക് വർധിപ്പിക്കുന്നത്. പ്രീപെയ്ഡ് നിരക്ക് വർധനയാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 26 മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുക.

ഒരു മാസത്തേക്ക് വാലിഡിറ്റി നിലനിർത്താൻ വേണ്ടി മാത്രം ഇപ്പോൾ 99 രൂപ നൽകണം. നേരത്തെയിത് 80 രൂപയായിരുന്നു. ഒരു മാസം 2ജിബി ഡാറ്റ ലഭിക്കുന്ന പാക്കിന് 149 രൂപയിൽ നിന്ന് 179 രൂപയായി ഉയർന്നു.

5ജിയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാനുള്ള ചെലവ് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധനയെന്നാണ് എയർടെൽ പറയുന്നത്. ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനമാണ് ഒരു മൊബൈൽ കമ്പനിയുടെ വരുമാനം നിർണയിക്കുന്ന ഏറ്റവും വലിയ ഘടകം. (ആവറേജ് റവന്യൂ പെർ യൂസർ-എആർപിയു). ഈ എആർപിയു 200 ൽ നിന്ന് 300 ൽ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 5ജി സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ഈ നിരക്ക് വർധന ആവശ്യമാണെന്നാണ് കമ്പനികളുടെ വാദം.

അതേസമയം മറ്റുകമ്പനികളും ഇത്തരത്തിൽ 5ജി അടിസ്ഥാനസൗകര്യം ചൂണ്ടിക്കാട്ടി നിരക്ക് വർധിപ്പിക്കാൻ ആലോചന നടക്കുന്നുണ്ട്. നിലവിൽ പ്രതിസന്ധിയിലായ വിഐ ലിമിറ്റഡ് എത്രയും പെട്ടെന്ന് നിരക്ക് വർധന പ്രഖ്യാപിക്കുമെന്നാണ് സൂചന. റിലയൻസ് ജിയോ വിഷയത്തിൽ നിലപാട് അറിയിച്ചിട്ടില്ല. ബിഎസ്എന്‍എല്ലും സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.