ഭാര്യയ്ക്ക് അശ്ലീലസന്ദേശമയച്ചയാളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവടക്കം നാലുപേര്‍ പിടിയില്‍

തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. വണ്ണപ്പുറം കാളിയാര്‍ മറ്റത്തില്‍ തച്ചമറ്റത്തില്‍ വീട്ടില്‍ കൊച്ച് അമ്പിളി എന്നു വിളിക്കുന്ന അനുജിത് മോഹനന്‍ (21), ഇയാളുടെ സഹോദരന്‍ അഭിജിത്ത് മോഹനന്‍ (23), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ വീട്ടില്‍ അഷ്‌കര്‍ (23), കോതമംഗലം തങ്കളം വാലയില്‍ വീട്ടില്‍ ജിയോ കുര്യാക്കോസ് (33) എന്നിവരെയാണ് സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചതിന് 23-കാരനെ ആറംഗ സംഘം ഈ മാസം 19ന് തൊടുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ യുവാവിനെ മര്‍ദിക്കുകയും ലൈംഗികമായി പീഡനത്തിനും ശ്രമിച്ചതായി പൊലീസ് പറയുന്നു.

അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ പ്രതികള്‍ യുവാവുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. ഫോണ്‍ പരിശോധിച്ച പൊലീസ് അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തി. യുവാവിന്റെ പേരില്‍ പൊലീസ് കേസെ് എടുത്തിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് യുവാവ് മര്‍ദനവിവരവും പീഡന ശ്രമവും ഡോക്ടറോട് പറഞ്ഞത്.

തുടര്‍ന്ന് ഡോക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മര്‍ദനമേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.