പ്രണയം നിരസിച്ചെന്നാരോപിച്ച് യുവാവ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു; തുടർന്ന് ആത്മഹത്യാശ്രമം

കൽപറ്റ: ലക്കിടിയിൽ യുവാവിന്റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകൾ. ആഴത്തിലുള്ള മുറിവുകളില്ലെങ്കിലും മൂക്കിനും കഴുത്തിനും സാരമായ മുറിവുണ്ട്. സംസാരിക്കാനെന്ന വ്യാജേന റോഡരികിലേക്ക് വിളിച്ചുവരുത്തിയ യുവാവ് തുരുതുരെ കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് പെൺകുട്ടിയെ ആക്രമിച്ചത്. വയനാട് ലക്കിടി ഓറിയന്റൽ കോളജ് രണ്ടാം വർഷ വിദ്യാർത്ഥിനിക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമിച്ച ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപുവും ആശുപത്രിയിലാണ്.

പെൺകുട്ടിയും ദീപുവും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. പ്രണയത്തിൽനിന്ന് പിന്മാറിയെന്നാരോപിച്ചാണ് ഇയാൾ പുൽപള്ളി സ്വദേശിയായ കുട്ടിയെ ആക്രമിച്ചത്. ലക്കിടി എൽ.പി സ്‌കൂളിന് സമീപം വെച്ച് ഇന്ന് വൈകീട്ടായിരുന്നു സംഭവം.

ഫേസ്‌ബുക്കിലൂടെ മൂന്നു വർഷം മുൻപ് ഇരുവരും തമ്മിൽ പരിചയപ്പെട്ടിരുന്നതായാണ് വിവരം. യുവാവ് നേരത്തെ കോഴിക്കോട് വന്നു വിദ്യാർത്ഥിനിയെ കാണാറുണ്ടായിരുന്നു. പ്രണയ വിവരമറിഞ്ഞ ഇരുവീട്ടുകാർ രണ്ടു പേരെയും ഇതിൽ നിന്നും പിന്തിരിപ്പിച്ചു. യുവാവ് പിന്നീട് ഗൾഫിൽ പോകുകയും ചെയ്തു. ഗൾഫിൽ നിന്നും തിരിച്ചെത്തിയ യുവാവ് ഞായറാഴ്ച ലക്കിടിയിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. പ്രണയവുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ വിദ്യാർത്ഥിനിയെ ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മുഖത്ത് കണ്ണിനു താഴെയും, തലക്കും, കഴുത്തിനുമടക്കം പരിക്കുണ്ട്.സംഭവസ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രതിയെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. ദീപുവിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിനെയും അടിവാരത്തു നിന്നും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ നാളെ തെളിവെടുപിനായി കൊണ്ട് പോകും.