വഖഫ് സ്വത്തിലധികവും സുന്നി വിഭാഗത്തിന്റെത് മന്ത്രി അഹമ്മദ് ദേവർകോവിൽ

വയനാട്: ഏറ്റവുമധികം സ്വത്തുക്കൾ വഖഫ് ചെയ്തിട്ടുള്ളത് സുന്നി വിഭാഗമാണെന്നും ബോർഡിലെ ഉദ്യോഗസ്ഥർ മുഴുവൻ മറ്റൊരു വിഭാഗത്തിലുള്ളവരാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. സുന്നി വിഭാഗത്തിൽപ്പെട്ട അനേകം സ്ഥാപനങ്ങളുടെ അപേക്ഷകൾ പരിഗണിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന സ്ഥിതി നിലവിലുണ്ട്. ഉദ്യോഗസ്ഥ വിഭാഗം അതിനെതിരു നിൽക്കുന്നതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു. മർകസ് ഓസ്‌മോ വയനാട് കാപ്പൻകൊല്ലിയിൽ നിർമ്മിച്ച റൈഹാൻ ഭവനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വഖഫ് ബോർഡിൽ കാര്യങ്ങൾ നടന്നിരുന്നത് സുതാര്യമായിട്ടല്ലെന്നും ആയിരക്കണക്കിന് ഏക്കർ വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മുസ്‌ലിം സമുദായത്തെ പ്രതിനിധാനം ചെയ്യുന്നവരെന്ന് അവകാശപ്പെടുന്ന പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഭരണമാണ് ബോർഡിൽ ഇത്രയുംനാൾ നടന്നത്.

എല്ലാ വിഭാഗങ്ങൾക്കും പരിഗണന ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമനിർമ്മാണം നടത്താൻ സർക്കാർ ആലോചിച്ചത്. എന്നാൽ, സംഘ്പരിവാറിന്റെ മറ്റൊരു പതിപ്പ് എന്ന നിലക്ക് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ബോർഡിൽ ഭരണം നടത്തുന്ന രാഷ്ട്രീയ പാർട്ടി ശ്രമിക്കുന്നത്. ഇത് മുസ്‌ലിം സമുദായത്തെപ്പറ്റി പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.