പിജി ഡോക്ടർമാർ സമരം പിൻവലിച്ചു; ഇന്നു മുതൽ എല്ലാ ഡോക്ടർമാരും ജോലിയിൽ പ്രവേശിക്കും

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടർമാർ സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പിൻവലിച്ചതോടെ ഇന്നു രാവിലെ എട്ടു മുതൽ ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കും. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തയാറായത്.

അതേസമയം അസോസിയേഷൻ നേതാവ് ഡോ. എം.അജിത്രയെ സെക്രട്ടേറിയറ്റിൽ അധിക്ഷേപിച്ചതിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പുകൾ പരിഗണിച്ച് പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിക്കാൻ ഇന്നലെ വൈകിട്ടു തീരുമാനിച്ചിരുന്നു. എന്നാൽ രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസുമായി നടത്തിയ ചർച്ചയിൽ സമരം പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിക്കുക ആയിരുന്നു.

സമരം തുടങ്ങിയതു മുതൽ കോവിഡ് ഡ്യൂട്ടിക്കു മാത്രമേ പിജി ഡോക്ടർമാർ ഹാജരായിരുന്നുള്ളൂ. ബഹിഷ്‌കരിച്ചിരുന്ന അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങൾ, ലേബർ റൂം, കാഷ്വൽറ്റി എന്നിവയിൽ ഇന്നലെ ഡ്യൂട്ടിയിൽ പ്രവേശിച്ചു തുടങ്ങി. സ്‌റ്റൈപൻഡ് 4% വർധിപ്പിക്കാമെന്ന ഉറപ്പു നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധി നീങ്ങുമ്പോൾ ഇതു പരിഗണിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയത്.