വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ: വിജയ്യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

വിലക്കിനും വിവാദത്തിനുമൊടുവിൽ ജനനായകൻ ഇന്ന് തിയേറ്ററിൽ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ. മൂന്ന് പതിറ്റാണ്ട് മുമ്പ് തമിഴ് സിനിമയിൽ ബാലതാരമായി തുടങ്ങി പിന്നീട് ദളപതി എന്ന സിംഹാസനത്തിലേക്ക് ഉയർന്നതാണ് വിജയ്യുടെ സിനിമാ ജീവിതം. 1992-ൽ തന്റെ പതിനെട്ടാം വയസ്സിലാണ് നാളൈയ തീർപ്പ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

രൂപത്തിന്റെ പേരിലും അഭിനയത്തിന്റെ പേരിലും കടുത്ത വിമർശനങ്ങളും മാധ്യമ പരിഹാസങ്ങളും നേരിട്ടെങ്കിലും, 1996-ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’ എന്ന പ്രണയചിത്രം വിജയ്യുടെ കരിയറിലെ ആദ്യത്തെ വലിയ വഴിത്തിരിവായി മാറി. തുപ്പാക്കി, കത്തി, മെർസൽ, സർക്കാർ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായിരിക്കെയാണ് കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി താൻ സിനിമ പൂർണ്ണമായി ഉപേക്ഷിക്കുകയാണെന്ന് വിജയ് പ്രഖ്യാപിച്ചത്.
2024-ൽ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുകൊണ്ട് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമാക്കി. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിക്കൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ 59 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു. 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ, സഖ്യകക്ഷികളുടെ പിന്തുണയോടെ 2026 മെയ് 10-ന് സി. ജോസഫ് വിജയ്യെ തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി അധികാരത്തിലേറ്റുകയായിരുന്നു.

