വധുവിനൊപ്പം ആദ്യരാത്രി പുലർച്ചെ സ്വർണവും പണവുമായി മുങ്ങി; നവവരൻ പിടിയിൽ


അടൂ‌ർ: വിവാഹം കഴിഞ്ഞ് ആദ്യ രാത്രി നവവധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വ‌ർണവും പണവുമായി മുങ്ങി. 30 പവൻ ആഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കായംകുളം സ്വദേശി തെക്കേടത്ത് തറയിൽ അസറുദ്ദീൻ റഷീദ് (30) ആണ് അടൂ‌ർ പൊലീസിന്റെ പിടിയിലായത്.

പഴകുളം സ്വദേശിനിയുമായി ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഇയാളുടെ വിവാഹം നടന്നിരുന്നു. ശേഷം വധുവിന്റെ വീട്ടിൽ വിവാഹദിവസം രാത്രി കഴിഞ്ഞ ശേഷം പിറ്റേന്ന് പുലർച്ചെ 3ന് സുഹൃത്തിന് അപകടം സംഭവിച്ചതായും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് അസറുദ്ദീൻ വീട്ടിൽ നിന്നും പോയി.

പിന്നീട് വിളിച്ചിട്ട് ഫോൺ സ്വിച്ചോഫായ നിലയിലായി. ഇതിനിടെ വീട്ടിൽ നിന്നും 30 പവനും 2.75 ലക്ഷം രൂപയും കാണാതായതായി വധുവിന്റെ വീട്ടുകാർ കണ്ടെത്തി. ഇതോടെ ഇയാൾക്കെതിരെ പരാതി നൽകി. പൊലീസ് വിശ്വാസ വഞ്ചനയ്‌ക്ക് കേസെടുത്തു.

അടൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആലപ്പുഴ ചേപ്പാട് ഒരു യുവതിയെ രണ്ട് വർഷം മുൻപ് വിവാഹം ചെയ്‌തതായി കണ്ടെത്തി. ആദ്യഭാര്യയുടെ വീട്ടിൽ പ്രതിയുണ്ടായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ഇവിടെ നിന്നും അറസ്‌റ്റ് ചെയ്‌തു. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.