വ്യാജ അക്ഷയകേന്ദ്രങ്ങളുടെ പേരില്‍ നടപടി

അക്ഷയകേന്ദ്രങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുടെ പേരില്‍ ശക്തമായ നടപടിയെടുക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സാമ്പത്തിക അടിസ്ഥാനത്തില്‍ ചെയ്തു കൊടുക്കുകയും അമിത സേവന നിരക്ക് ഈടാക്കുകയും ചെയ്യുന്നവരുടെ പേരിലായിരിക്കും നടപടി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണെന്ന രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി. ഇത്തരത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് സമീപം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ അനുമതി കൂടാതെ ഇ-ജില്ല സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നുവെന്നുള്ള അക്ഷയ സംരംഭകരുടെ പരാതിയും വ്യാപകമാണ്. ഇതേ തുടര്‍ന്നാണ് നടപടി.

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വയം ചെയ്യുന്നതിനുള്ള ഓപ്പണ്‍പോര്‍ട്ടല്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലുണ്ട്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധം അക്ഷയയുടെ പേര്, ബോര്‍ഡ്, ലോഗോ എന്നിവ ഉപയോഗിക്കുന്നവരുടെ പേരിലും നിയമ നടപടിയുണ്ടാകും.

ഉപഭോക്താക്കളുടെ രേഖകളുടെ സുരക്ഷിതത്വവും ആധികാരികതയും ഉറപ്പുവരുത്തേണ്ടതിനാല്‍ പുതിയ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ നിലവിലെ ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.