കേരളത്തിൽ ഇനി ഭരണത്തുടർച്ച ഉണ്ടാകില്ല; മുസ്ലിംലീഗ് മുന്നണി മാറുമെന്നത് വെറും കെട്ടുകഥ; സാദിഖലി തങ്ങൾ

മലപ്പുറം: മുസ്ലിം ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥയാണെും തിരഞ്ഞെടുപ്പ് പരാജയങ്ങൾ സ്വാഭാവികമാണെന്നും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയും ലീഗും തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കി.

സമസ്തയും മുസ്ലിം ലീഗും പരസ്പര പൂരകങ്ങളാണ്. ഇടയ്ക്ക് ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. വഖഫ് സംരക്ഷണവിഷയത്തിൽ ലീഗിന് എല്ലാ പിന്തുണയും നൽകുമെന്ന് സമസ്ത വ്യക്തമാക്കിയ കാര്യമാണ്. തീവ്ര സംഘടനകൾ സമുദായത്തിൽ വർഗീയത വളർത്താൻ ശ്രമിക്കുന്നു. ഇതിനെ മുസ്ലിം ലീഗ് തടയും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് സാദിഖലി തങ്ങൾ മനസ്സു തുറന്നത്.

കേരളത്തിൽ ഇനി ഭരണത്തുടർച്ചയുണ്ടാകില്ലെന്നും അതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ‘മതേതര രാഷ്ട്രീയം ശക്തിപ്പെടുത്താൻ ലീഗ് എല്ലാ പിന്തുണയും നൽകും. രാജ്യത്ത് ഇപ്പോഴുള്ള ഏറ്റവും വലിയ മതേതര പാർട്ടി കോൺഗ്രസ് തന്നെയാണ്. ലീഗ് അവരുടെകൂടെത്തന്നെ നിൽക്കും.’ അദ്ദേഹം പറയുന്നു.

മുൻ ഹരിതാ നേതാക്കൾക്കെതിരായ നടപടി പുനപരിശോധിക്കാവുന്നതാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുൻ ഹരിതാ നേതാക്കൽ ലീഗിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും അവർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും സാദിഖലി തങ്ങൾ സൂചിപ്പിച്ചു. ‘ഇപ്പോഴും ഹരിത പ്രവർത്തിക്കുന്നുണ്ട്. കമ്മിറ്റിയിൽ ഒരു മാറ്റമുണ്ടാക്കി എന്നേയൊള്ളു. അവരിപ്പോഴും ലീഗുകാരാണ്. അവർ വേറെ എങ്ങോട്ടും പോയിട്ടില്ല. ചിലർ ക്ഷണിച്ചു എന്നൊക്കെയാണ് കേട്ടത്. എന്നിട്ടും അവർ പാർട്ടിയിൽ ഉറച്ചുനിൽക്കുകയാണ്,’ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചതിനെത്തുടർന്നാണ് സാദിഖലി തങ്ങളെ ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ലീഗ് മതേതര ചേരിയിൽ കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. ലീഗിന്റെ നിലപാടും പ്രവർത്തനവും രണ്ടല്ല. മുൻകാല നേതാക്കൾ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു.