ഐനിക്കാട് പാടത്ത് തിരൂർ, വട്ടംകുളം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
പറപ്പൂർ ∙ മുള്ളൂർ ഐനിക്കാട് പുതുകോൾ പാടത്ത്, ബന്ധുക്കളായ 2 വിദ്യാർഥികൾ കാൽ വഴുതി വീണു മുങ്ങിമരിച്ചു. മലപ്പുറം വട്ടംകുളം കൗപ്ര അങ്ങാടിപറമ്പിൽ വീട്ടിൽ മണികണ്ഠന്റെ മകൻ ഷാഹുൽ സുജിത്ത് (18), മലപ്പുറം തിരൂർ മംഗലം പഞ്ചായത്ത് വാളമരുതൂർ പാണാംപടിക്കൽ ഹരിദാസന്റെ മകൻ ശ്രീഹരി (12) എന്നിവരാണു മരിച്ചത്. പാടത്തിനോടു ചേർന്ന രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്ന ചാലിലായിരുന്നു അപകടം. കാൽവഴുതി വീണ ശ്രീഹരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷാഹുലും അപകടത്തിൽപെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മറ്റൊരു കുട്ടി വീട്ടിലെത്തി പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തി.


അഗ്നിരക്ഷാ സേനയും പേരാമംഗലം പൊലീസും എത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. അമല ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ശ്രീഹരി ഏഴാം ക്ലാസ് വിദ്യാർഥിയും ഷാഹുൽ സുജിത്ത് സ്വകാര്യ സ്ഥാപനത്തിൽ കംപ്യൂട്ടർ ഡിപ്ലോമ വിദ്യാർഥിയുമാണ്. കഴിഞ്ഞ ദിവസം ഐനിക്കാട് പൂരത്തിന് ബന്ധുവീട്ടിൽ വിരുന്നിന് എത്തിയവരാണ് ഇരുവരും. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്നും 300 മീറ്റർ അകലെയായിരുന്നു അപകടം. പാടത്ത് സ്ലൂസ് നിർമാണത്തിനായി കെഎൽഡിസി കനാലിൽ നിന്നുള്ള വെള്ളം ബണ്ട് കെട്ടി തടഞ്ഞിരുന്നു.

ഏതാനും ദിവസം മുൻപ് കഴ പൊട്ടി വെള്ളം തള്ളിയതാണ് ചാലിൽ ഇത്രയും വെള്ളം ഉയരാൻ കാരണം. ഇരുവരുടെയും മൃതദേഹങ്ങൾ അമല മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സുജാതയാണ് ഷാഹുൽ സുജിത്തിന്റെ മാതാവ്. സഹോദരി: ശരണ്യ. അനിതയാണ് ശ്രീഹരിയുടെ മാതാവ്. സഹോദരി: ഹരിനന്ദ.
