കോടികൾ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പിന് ഇറങ്ങിയ ആൾ പിടിയിൽ

മലപ്പുറം: കോടികൾ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗം പെരിന്തൽമണ്ണയിൽ പിടിയിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനുമായി അന്താരാഷ്ട്രമാർക്കറ്റിൽ വൻഡിമാന്റുള്ള ഇരുതല മൂരികളെ ഉപയോഗിച്ചു മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം കോടികളുടെ ബിസിനസ്സ് നടത്തിയതായും വിവരം.

മലപ്പുറം ജില്ലയിൽ ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി മലപ്പുറം ജില്ലാപൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിൽ ഉൾപെട്ട വേങ്ങൂർ സ്വദേശിയെ കുറിച്ച് സൂചന ലഭിക്കുന്നത്.

തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതിൽ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളിൽ നിന്നും ആളുകൾ ഇവരെ സമീപിക്കുന്നതായും അഞ്ച് കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്നര കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പുമായി വേങ്ങൂർ സ്വദേശി പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിക്ക്(30) നെ പിടികൂടിയത്.

പ്രതിയേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതർക്ക് കൈമാറി. തലയും വാലും കാണാൻ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്ര മാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്.

അതുകൊണ്ടുതന്നെ സർക്കാർ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ള ജീവികളുടെ ഗണത്തിൽ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപ്പന നടത്തുന്നതോ ചെയ്താൽ കടുത്ത ശിക്ഷയാണ് നിയമം നൽകുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുക്കുന്ന ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പെരിന്തൽമണ്ണ ഡിവൈഎസ് പി. എം.സന്തോഷ് കുമാർ, മേലാറ്റൂർ ഇൻസ്പെക്ടർ ഷാരോൺ എന്നിവർ അറിയിച്ചു. എസ്‌ഐ. സജേഷ് ജോസ്, സീനിയർ സി.പി. ഒ നിഥിൻ ആന്റണി, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സി.പി മുരളീധരൻ, പ്രശാന്ത്പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാർ, ദിനേഷ്‌കിഴക്കേക്കര എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.