സൈബർ തട്ടിപ്പിനിരയായി നടിയും കോൺഗ്രസ്‌ നേതാവുമായ നഗ്മയും; ഫോണിൽ വന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തത്തോടെ നഷ്ടമായത് ഒരു ലക്ഷം രൂപയെന്നു താരം

സൈബര്‍ തട്ടിപ്പിനിരയായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയും. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അകൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന സന്ദേശത്തിലെ ലിങ്കില്‍ ക്ലിക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടതെന്ന് താരം വ്യക്തമാക്കി.ലിങ്കില്‍ ക്ലിക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട് ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അകൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു.

സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക് ചെയ്തത്. അപരിചിത നമ്ബറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു സന്ദേശം. ക്ലിക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു.

ഇതുസംബന്ധിച്ച്‌ നഗ്മ പരാതി നല്‍കിയിട്ടുണ്ട്. തെന്നിന്‍ഡ്യന്‍, ഭോജ്പുരി സിനിമകളിലും ബോളിവുഡ് സിനിമയിലും സജീവമായിരുന്ന നഗ്മ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ മീററ്റില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു.

ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുകള്‍ വ്യാപകമായിരിക്കെ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കെവൈസി അപ്‌ഡേഷന്‍, വൈദ്യുതി ബില്‍ പേയ്‌മെന്റ് എന്നിവയടക്കം വിവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് എത്തുന്നവരാണ് ലക്ഷങ്ങള്‍ തട്ടുന്നതെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ വരുന്ന എസ്‌എംഎസിനൊപ്പമുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് രണ്ടാഴ്ചയ്ക്കിടെ നഗരത്തില്‍ നൂറിലേറെ പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.

വൈദ്യുതി ബില്‍ അടയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്തും ബില്‍ ഉടന്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കുമെന്നു പറഞ്ഞും കഴിഞ്ഞ ആറു മാസത്തിനിടെ 150 തട്ടിപ്പുകേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.