തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ജനങ്ങള്‍ കടലിലെറിയുമെന്ന്മുല്ലപള്ളി രാമചന്ദ്രന്‍

ലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ജനങ്ങള്‍ കടലിലെറിയുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്‌കൂള്‍ കുട്ടികളെപ്പോലെ ശണ്ഡ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സിപിഎമ്മിന്റെ അവസാന കച്ചിത്തുരുമ്പാണ് കേരളം. സിപിഎമ്മിനെ കുഴിച്ചുമൂടുന്ന നേതാവായി പിണറായി വിജയന്‍ മാറും. സിപിഎം ഇപ്പോള്‍ സ്വതന്ത്ര പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ശേഷക്രിയ അടുത്തുകൊണ്ടിരിക്കുകയാണ്. സിപിഎമ്മുകാര്‍ സ്വപ്നം കണ്ട കേരളം ആണോ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മും ബിജെപിയും കേരളത്തില്‍ രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട് ഇതിന് തെളിവാണ് ബിജെപി പലയിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജലീലും, സ്പീക്കറും കേരളത്തിന് അപമാനമുണ്ടാക്കുന്നുവെന്നും ഇടതുഭരണം സമസ്ത മേഖലയിലും പരാജയമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും ധാരണയിലാണ്. അതിന്റെ ഭാഗമായി
സിപിഎമ്മിനു വേണ്ടി പലയിടത്തും ബിജെപി സ്ഥാനാര്‍ഥികളെ വരെ ഒഴിവാക്കി. കര്‍ഷകര്‍ക്ക് വേണ്ടി എന്താണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കൊവിഡ് ഇത്ര കണ്ട് പടര്‍ന്നത് സര്‍ക്കാര്‍ അനാസ്ഥയാണ്. ഏകാധിപത്യ ഭരണമാണ് പിണറായിയുടേത്. ഇത് ചോദ്യം ചെയ്യണം. ഇതിനായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം നല്‍കണം അദ്ദേഹം ആവശ്യപ്പെട്ടു