Fincat

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികൾ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കും; പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്.

അതത് ജില്ലകളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പമുണ്ടാകും. ഓരോ ആശുപത്രയിലും നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്.

എല്ലാ ദിവസവും വൈകുന്നേരം എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗവും ജില്ലയില്‍ നടക്കും. ജനകീയ പങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍ദ്രം മാനദണ്ഡങ്ങള്‍ പ്രകാരം സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ താലൂക്ക് ആശുപത്രി തലം മുതലാണ് തുടങ്ങുന്നത്.

2nd paragraph

നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവ സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശേരി ആശുപത്രികളാണ് സന്ദര്‍ശിച്ചു വരുന്നത്. ഒക്‌ടോബര്‍ 10ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ആശുപത്രികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.