ഒരു വര്‍ഷത്തിനിടെ കടുവ കൊന്നത് രണ്ടു കര്‍ഷകരെ

കല്‍പറ്റ: ജില്ലയില്‍ ഈ വര്‍ഷം കടുവയുടെ ആക്രമണത്തില്‍ ജീവൻ വെടിഞ്ഞത് രണ്ട് കര്‍ഷകരുടെ. മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പള്ളിപ്പുറത്ത് തോമസ് (50) കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്.വീടിന് സമീപത്ത് വെച്ചാണ് കടുവ ഇയാളെ ആക്രമിച്ചത്. തോമസിന്റെ വലതു കാലിന് ഗുരുതര പരിക്കേറ്റിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച്‌ തോമസ് മരണപ്പെടുകയായിരുന്നു. അന്ന് സംഭവസ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് കടുവയെ പിടികൂടാൻ കൂടുവെക്കുകയും തോമസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചിരുന്നു. പിന്നീട് കടുവയെ പിടികൂടുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ പോലും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്.

സുല്‍ത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി, മൂടക്കൊല്ലി പ്രദേശങ്ങള്‍ കടുവകളുടെ പ്രധാന താവളമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി തവണയാണ് ഇവിടെ കടുവ എത്തിയത്. എന്നാല്‍ മനുഷ്യനെ കൊന്ന് ഭക്ഷിക്കുന്നത് ഇതാദ്യം. ചെതലയം കാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് വാകേരി, മൂടക്കൊല്ലി, മടൂര്‍, സിസി എന്നിവയൊക്കെ.

ഇവിടങ്ങളില്‍ കടുവകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്. മുമ്ബ് വാകേരി ഏദൻവാലി എസ്റ്റേറ്റില്‍ പല തവണ കടുവ എത്തി. തൊഴിലാളികള്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. കടുവ എത്തുമ്ബോഴൊക്കെ വനംവകുപ്പ് എത്തി കാമറ സ്ഥാപ്പിച്ച്‌ നിരീക്ഷണം ശക്തമാക്കും. ഏതാനും ദിവസത്തെ വസത്തിന് കടുവ തിരിച്ച്‌ പോകുകയുമാണ് പതിവ്. ഇടവേളക്ക് ശേഷം കടുവ എത്തുകയും ചെയ്യും.