സുഹൃത്തിന്റെ അച്ഛന് കരള്‍ പകുത്തുനല്കി, ഇന്ന് യുവാവിന്റെ ജീവിതം കട്ടിലില്‍; സഹോദരിയുടെ പരാതിയില്‍ അന്വേഷണം

കൊച്ചി: സുഹൃത്തിന്റെ അച്ഛന് കരള്‍ പകുത്തു നല്കി യുവാവ് കിടപ്പിലായ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.കൊച്ചി ലേക്ഷോര് ആശുപത്രിക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിയായ കെ രഞ്ജുവാണ് നാലുവര്‍ഷമായി കിടപ്പിലായത്. 2020 ജൂലൈ മാസത്തിലാണ് രഞ്ജു കരള്‍ പകുത്തു നല്‍കിയത്.

കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പിന്നാലെ പക്ഷാഘാതം വന്നു. അന്ന് മുതല്‍ പരസഹായമില്ലാത്തെ രഞ്ജു കിടപ്പിലാണ്. ഒന്നും ചെയ്യാനാവാത്ത സ്ഥിതി. സംസാര ശേഷിയും ക്രമേണ ഇല്ലാതായി. ചികിത്സ പിഴവാണ് രഞ്ജുവിനെ കിടപ്പിലാക്കിയതെന്ന സഹോദരിയുടെ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
കളമശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മൂന്നംഗ സംഘത്തിനാണ് അന്വേഷണ ചുമതല. രഞ്ജുവിന്റെ ചികിത്സക്കുവേണ്ടി ഇപ്പോള്‍ കൊച്ചിയിലാണ് ഈ കുടുംബം താമസിക്കുന്നത്. ചികിത്സക്ക് ആദ്യം സഹായിച്ച കരള്‍ സ്വീകരിച്ചയാളുടെ മകൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

