വിസാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി

റിയാദ്: തൊഴിൽ, വിസാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി റിയാദിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 252 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ് കൊണ്ടുപോയത്. ഒമ്പത് മലയാളികൾ, 12 തമിഴ്നാട്ടുകാർ, 16 വീതം തെലങ്കാന, ആന്ധ്ര സ്വദേശികൾ, 30 ബിഹാറികൾ, 89 ഉത്തർപ്രദേശുകാർ, 57 പശ്ചിമ ബംഗാൾ സ്വദേശികൾ, എട്ട് രാജസ്ഥാനികൾ എന്നിങ്ങനെയാണ് നാട്ടിലെത്തിയത്.

ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 108 പേരെ ദമ്മാമിൽനിന്ന് റിയാദിലെത്തിച്ചതാണ്. ബാക്കി 144 പേർ റിയാദിൽനിന്ന് പിടിയിലായതും.

 

 

അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടി പൂർത്തിയാക്കിയത്. കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽനിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 3491 ആയി.

 

കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്താനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിക്കുന്നത്. തടവുകാരുമായി 12ാമത്തെ സൗദി എയർലൈൻസ് വിമാനമാണ് ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്.