നാട് ദുരന്തമുഖത്ത്, ഇതിനിടെ അശ്ലീലവും വിദ്വേഷവും പരത്തുന്നവരെ ഒന്നിച്ച്‌ നേരിട്ട് മലയാളികള്‍; ശക്തമായ പ്രതിഷേധം

വയനാട്: വയനാടിനായി ഒരു മനസ്സോടെ മലയാളി പ്രവ‍ർത്തിക്കുമ്ബോള്‍ സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീലവും വിദ്വഷവും പ്രചരിപ്പിക്കുകയാണ് ചിലർ.ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സൈബര്‍ ഇടങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രതിഷേധം കനത്തതോടെ പലരും പ്രൊഫൈല്‍ നീക്കം ചെയ്ത് തടിതപ്പി.

മഹാദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയാറാണെന്ന് ഒരു കുടുംബം അറിയിക്കുന്നു. ആ അമ്മയുടെ മനസ്സിനെ അഭിനന്ദിച്ചും മാതൃത്വം ഉയര്‍ത്തിക്കാട്ടിയും ഒട്ടേറെ പേ‍ർ സമൂഹമാധ്യമങ്ങള്‍ വഴി രംഗത്തെത്തി. വയനാട്ടിലേക്ക് പോവുകയാണെന്ന് ആ കുടുംബം മാധ്യമങ്ങളിലൂടെ കേരളത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ പോസ്റ്റുകള്‍ക്ക് താഴെ അശ്ലീല കമന്റ് ഇടനാണ് ഒരു വിഭാഗം താല്‍പര്യം കാണിച്ചത്.

ദുരന്തമുഖത്ത് പോലും ഇത്തരം അശ്ലീലം വിളമ്ബിയ ഇവരുടെ കമന്റുകള്‍ സ്ക്രീന്‍ഷോട്ട് സഹിതം പങ്കിട്ടാണ് ഇപ്പോഴുള്ള മറുപടി. ട്രോള്‍ പേജുകളിലും ഇത്തരം കമന്റ് ഇട്ടവരുടെ പ്രോഫൈല്‍ അടക്കം ചൂണ്ടിക്കാട്ടി പോസ്റ്റുകളിട്ട് ഒട്ടേറെ പേര്‍ രംഗത്തുവന്നു. ട്രോള്‍ പേജുകളും ഇത്തരക്കാരെ ഉന്നമിട്ട് രംഗത്തെത്തിയതോടെ പലരും ഫ്രൊഫൈല്‍ ഡിലീറ്റാക്കി തടിതപ്പി. സമൂഹമാധ്യമങ്ങളിലെ ഇത്തരം അശ്ലീല കമന്റുകള്‍ക്കും വിദ്വഷ പ്രചാരണങ്ങള്‍ക്കും സൈബർ ഇടത്ത് തന്നെ മറുപടി കൊടുത്തും അതിജീവിക്കുകയാണ് കേരളം.