പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി, കണ്ണൂരില്‍ വിദേശ വിമാനങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്രം, കൂടിയ വിമാന ടിക്കറ്റ് നിരക്ക് തുടരും, ഒരിളവും നല്‍കില്ല

കണ്ണൂര്‍: വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍.

 

കേരളത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഏക വിമാനത്താവളമായിട്ടും വിദേശ വിമാനക്കമ്ബനികളെ അനുവദിക്കാത്തത് രാഷ്ട്രീയക്കളിയാണെന്നാണ് വിമര്‍ശനം.

ലോകസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞാല്‍ കണ്ണൂരിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭ്യമാകുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇത് കേന്ദ്രം തള്ളിയതോടെ വിമാനത്താവളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് മേല്‍ നിരാശ പടരുകയാണ്. വന്‍ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണ് കേന്ദ്രത്തിന്റെ തീരുമാനം.

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാന്‍ കഴിയില്ലെന്നും പകരം കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കുന്നത് പരിഗണിക്കാമെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ അറിയിച്ചത്.

വിദേശ സര്‍വീസുകളില്ലാത്തതിനാല്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോ ഫസ്റ്റ് കഴിഞ്ഞവര്‍ഷം സര്‍വീസ് നിര്‍ത്തി. പ്രവര്‍ത്തനം തുടങ്ങി ആറുവര്‍ഷമായിട്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകളുള്ളത്. വിമാനങ്ങളുടെ എണ്ണം കൂടിയതോടെ വിമാനടിക്കറ്റ് നിരക്കും കുത്തനെ കൂടി. ഇതോടെ പ്രവാസികള്‍ മറ്റു വിമാനത്താവളങ്ങളേയാണ് ആശ്രയിക്കുന്നത്.മുമ്ബും പലതവണ കണ്ണൂരില്‍ വിദേശ കമ്ബനികളുടെ സര്‍വീസ് അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പുതിയ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ നല്‍കാനാവില്ലെന്നാണ് കാരണമായി പറഞ്ഞത്. എന്നാല്‍ കണ്ണൂരിന് ശേഷം പ്രവര്‍ത്തനം തുടങ്ങിയ ഗോവയിലെ മോപ്പ മനോഹര്‍ വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ സര്‍വീസ് അനുവദിച്ചു.

വ്യോമയാന പാര്‍ലമെന്ററി സമിതി കഴിഞ്ഞ വര്‍ഷം വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ച സമിതി പദവി നല്‍കുന്നതിന് അനുകൂലമായാണ് നിലപാടെടുത്തത്. എന്നാല്‍, കേന്ദ്ര കേരളത്തെ തുടര്‍ച്ചയായി തഴയുകയാണ്. മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനായി വ്യോമസേന എയര്‍പോര്‍ട്ടില്‍ വിദേശ വിമാനങ്ങളെ അനുവദിച്ച കേന്ദ്രം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശ്രമായ വിമാനത്താവളത്തെ തഴയുകയാണ്.

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അനുമതി നിഷേധിക്കുന്നത് വിവേചനാത്മക സമീപനമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. കുറ്റപ്പെടുത്തി. സംസ്ഥാനമായ ഗോവയെ നഗരമായി പരിഗണിച്ച്‌ അനുമതി നല്‍കുമ്ബോള്‍ കണ്ണൂരിന് നിഷേധിക്കുകയാണെന്നാണ് രാജ്യസഭയില്‍ രേഖാമൂലം ലഭിച്ച മറുപടിയില്‍ വ്യക്തമാകുന്നത്. കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരം വേണം പോയിന്റ് ഓഫ് കോള്‍ അനുവദിക്കാനെന്നും നടപടിക്രമങ്ങളില്‍ വ്യോമയാനമന്ത്രാലയം സുതാര്യത പുലര്‍ത്തണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.