ഉള്ളി കയറ്റുമതി കൂട്ടി; പേടിവേണ്ട, രാജ്യത്തിന് വേണ്ടിയുള്ളത് സംഭരിച്ചിട്ടുണ്ടെന്ന് കേന്ദ്രം

ദില്ലി: ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യ 2.6 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തതായി ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി ബി എല്‍ വർമ.നടപ്പ് സാമ്ബത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ ഉള്ളി കയറ്റുമതി വിവരങ്ങള്‍ ബി എല്‍ വർമ ലോകസഭയെ അറിയിച്ചു.

നടപ്പ് സാമ്ബത്തിക വർഷം ജൂലൈ 31 വരെ ആകെ 2.60 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തതായി വർമ പറഞ്ഞു. കഴിഞ്ഞ സാമ്ബത്തിക വർഷം ഈ കാലയളവില്‍ 16.07 ലക്ഷം ടണ്‍ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2024 മേയില്‍ കയറ്റുമതി നിരോധനം നീക്കിയിരുന്നു.

അതേസമയം, ആഭ്യന്തര വില ഉയരുന്നത് തടയുന്നതിനായി 4.68 ലക്ഷം ടണ്‍ ഉള്ളി മഹാരാഷ്ട്രയില്‍ നിന്ന് എൻസിസിഎഫ്, നാഫെഡ് എന്നിവ വഴി സർക്കാർ സംഭരിച്ചിട്ടുണ്ടെന്നും ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം ഉള്ളി വില കർഷകർ ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ മഹാരാഷ്ട്രയില്‍ ഉള്ളിയുടെ ശരാശരി വില ക്വിൻ്റലിന് 1,230 മുതല്‍ 2,578 രൂപ വരെയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ ക്വിൻ്റലിന് 693- രൂപ മുതല്‍ 1,205 രൂപ വരെയായിരുന്നുവെന്ന് ബി എല്‍ വർമ പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ വർഷത്തെ സംഭരണ വിലയായ 1,724 രൂപയേക്കാള്‍ 64 ശതമാനം കൂടുതലാണ് നടപ്പുവർഷം ഉള്ളിയുടെ ശരാശരി സംഭരണ വില. ക്വിൻ്റലിന് 2,833 രൂപയിലാണ് ഈ വര്ഷം സംഭരിച്ച ഉള്ളിയുടെ വിലയെന്ന് ബി എല്‍ വർമ പറഞ്ഞു.