നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; യുവതിയും ആണ്‍സുഹൃത്തുമടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: മാതാവ് കൊലപ്പെടുത്തി ആണ്‍സുഹൃത്ത് മറവ് ചെയ്യുകയായിരുന്നെന്ന് കരുതുന്ന നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയെയും ആണ്‍സുഹൃത്ത് തോമസ് ഔസേപ്പ്, സഹായി അശോക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോമസ് ഔസേപ്പ് ആണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുഹൃത്തിന് കൈമാറുകയും ഇയാള്‍ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാല്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. പ്രസവിത്തിനിടെ കുഞ്ഞ് മരിച്ചതാണോ അതോ കൊലപ്പെടുത്തുകയായിരുന്നോ എന്നീ കാര്യങ്ങളില്‍ വ്യക്തതക്ക് കാത്തിരിക്കുകയാണ്.

രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു എന്നാണ് യുവതി ആദ്യം മൊഴി നല്‍കിയത്. പിന്നീടാണ് കുഞ്ഞിനെ ആണ്‍സുഹൃത്തിന് കൈമാറിയെന്ന് തുറന്നുപറഞ്ഞത്.