സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുത്ത് രാജ്യം; ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പില്‍ കനത്ത സുരക്ഷ

ദില്ലി: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങിയതോടെ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയിലടക്കം സുരക്ഷ ശക്തമാക്കി.ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടല്‍ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം. ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടന്നു. ചെങ്കോട്ട ഉള്‍പ്പെടെ രാജ്യതലസ്ഥാന മേഖലയില്‍ കനത്ത സുരക്ഷ വിന്യാസമാണ് ഒരുക്കിയത്. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.

രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തും. കർഷകർ, സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കും.

പാരീസ് ഒളിമ്ബിക്സില്‍ പങ്കെടുത്ത ഇന്ത്യൻ സംഘവും പങ്കെടുക്കും. കര-നാവിക-വ്യോമസേനകള്‍, ദില്ലി പൊലീസ്, എൻസിസി എൻഎസ്‌എസ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു.